പൊലീസ് റെയ്ഡ് തടയുന്നതിനിടെ വെടിയേറ്റ് സ്ത്രീ മരിച്ചു; ഒരാൾ അറസ്റ്റിൽ
Mail This Article
ലക്നൗ ∙ പശുവിനെ കശാപ്പു ചെയ്തെന്നാരോപിച്ചു യുവാവിനെ പിടികൂടാൻ അർധരാത്രി ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നടന്ന റെയ്ഡിനിടെ വെടിയേറ്റു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സിദ്ധാർഥ്നഗർ ജില്ലയിലെ കോദ്രഗ്രഥ് ഗ്രാമത്തിൽ റോഷ്നിയാണ് (50) കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണു സംഭവം. പൊലീസാണു വെടിവച്ചതെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിക്കുമ്പോൾ, അല്ലെന്ന നിലപാടിലാണ് അധികൃതർ.
രാത്രി എത്തിയ 15–20 അംഗ പൊലീസ് സംഘം മകൻ അബ്ദുൽ റഹ്മാനെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ റോഷ്നി (50) തടഞ്ഞു. ഇതിനിടെ പൊലീസുകാരിലൊരാൾ വെടിവച്ചെന്നാണു റോഷ്നിയുടെ മറ്റൊരു മകൻ അതിർഖർ റഹ്മാന്റെ മൊഴി. എന്നാൽ, കശാപ്പുകാരിൽനിന്നു ഗുണ്ടാപ്പണം പിരിക്കുന്ന ജിതേന്ദ്ര യാദവിനെയാണു സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പൊലീസിനെതിരെ ഗ്രാമീണർ സംഘം ചേർന്നപ്പോൾ ജിതേന്ദ്ര യാദവാണു വെടിവച്ചതെന്നു സിദ്ധാർഥ്നഗർ എസ്പി യാഷ് വീർ സിങ് അറിയിച്ചു.
പൊലീസ് റെയ്ഡിനു വീട്ടിലെത്തുമ്പോൾ ഈ മാസം 22നു റോഷ്നിയുടെ മകൾ റാബിയയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബാംഗങ്ങളെന്നു ഗ്രാമവാസികൾ പറഞ്ഞു.
ഈ മാസം ആദ്യം ചന്ദൗലിയിൽ ഗുണ്ടാനിയമം പ്രകാരമുള്ള കേസുകളിലെ പ്രതിയെ തിരഞ്ഞുചെന്ന പൊലീസ്, പ്രതിയുടെ മകളെ മർദിച്ചുകൊലപ്പെടുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. യുവതിയുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിലാണു കണ്ടെത്തിയത്.
English Summary: Woman shot dead in Uttar Pradesh