ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം: യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് (56) കുറ്റക്കാരനാണെന്ന് എൻഐഎ കോടതി കണ്ടെത്തി. ശിക്ഷ 25ന് വിധിക്കും. കശ്മീരിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാൻ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. തനിക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നു മാലിക് കോടതിയിൽ പറഞ്ഞു.
കശ്മീർ താഴ് വരയിൽ 2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. 2019 ൽ ആണു മാലിക്കിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ചിൽ ഈ കേസിൽ കശ്മീരിലെ ഏതാനും വിഘടനവാദി നേതാക്കളെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദും ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദീനും കുറ്റപത്രത്തിൽ ഉണ്ട്. യാസിൻ മാലിക്കിനെതിരെ കുറ്റം ചുമത്തിയതിൽ പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണു പാക്ക് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
English Summary: Kashmiri Separatist Leader Yasin Malik Convicted In Terror Funding Case