ഗുണ്ടൂരിൽ ക്രിസ്ത്യൻ തീർഥാടന കേന്ദ്രത്തിനു നേരെ ആക്രമണം
Mail This Article
ന്യൂഡൽഹി ∙ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ക്രിസ്ത്യൻ തീർഥാടനകേന്ദ്രത്തിനു നേരെയുണ്ടായ അക്രമത്തിൽ വ്യാപക പ്രതിഷേധം. ഗൂണ്ടൂർ ജില്ലയിലെ എട്‌ലപ്പാടിലുള്ള ക്രിസ്ത്യൻ പള്ളിക്കു നേരെ 14നു രാത്രിയാണു ആക്രമണമുണ്ടായത്. ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും ഉൾപ്പെടെയുള്ള ശിൽപങ്ങൾ തകർത്തു. അടുത്തിടെ നിർമാണ ജോലികൾ പൂർത്തിയായ തീർഥാടനകേന്ദ്രം ഉദ്ഘാടനത്തിനു തയാറെടുക്കുകയായിരുന്നുവെന്നു ചുമതല വഹിക്കുന്ന ഫാ. ബാല സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
തീർഥാടനകേന്ദ്രം നിലനിൽക്കുന്ന സ്ഥലം ഹിന്ദു ആരാധനാ സ്ഥലമായിരുന്നുവെന്ന ആരോപണവുമായി നേരത്തെ ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ആന്ധ്രയുടെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ കഴിഞ്ഞ വർഷം ഇതു സംബന്ധിച്ച ട്വീറ്റ് ചെയ്യുകയും എന്നാൽ വാദം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി ഗുണ്ടൂർ പൊലീസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഹിന്ദു ആരാധനാ കേന്ദ്രം നിലനിന്നിരുന്ന സ്ഥലവും ക്രിസ്ത്യൻ തീർഥാടനകേന്ദ്രം നിലനിൽക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്നും അര കിലോമീറ്റർ അകലത്തിലാണെന്നും കാട്ടി പൊലീസ് വിഡിയോയും പോസ്റ്റ് ചെയ്തു.
എന്നാൽ അതിനു ശേഷവും സമാനരീതിയിൽ പ്രചാരണം നടന്നിരുന്നതായി ഗുണ്ടൂർ രൂപതാ അധികൃതർ പറയുന്നു. ആക്രമണം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ ഇന്നലെ വൈകിട്ട് മെഴുകുതിരി പ്രദക്ഷിണം നടത്തിയ വിശ്വാസികൾ 22നു പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
English Summary: Christian church attacked in Guntur