ADVERTISEMENT

ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തിയതുൾപ്പെടെ വിഷയങ്ങൾ ഇന്നു മൂന്നിനു സുപ്രീം കോടതി പരിഗണിക്കും. ഇന്നലെ ഹർജി പരിഗണിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും തങ്ങൾക്കു വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ഹരിശങ്കർ ജെയിന് അനാരോഗ്യമുണ്ടെന്നും കേസ് നാളത്തേക്കു മാറ്റണമെന്നും ഹിന്ദുവിഭാഗം ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ ഇന്നത്തേക്കു മാറ്റുകയായിരുന്നു. 

ഇതിനിടെ, തങ്ങൾ വിഷയം പരിഗണിക്കുന്നതു വരെ കേസിൽ മറ്റ് ഉത്തരവുകൾ പാടില്ലെന്നു വാരാണസി കോടതിയോടു സുപ്രീം കോടതി നിർദേശിച്ചു. തുടർന്നു വിഷയം പരിഗണിക്കുന്നത് വാരാണസി കോടതി 23ലേക്കു മാറ്റി. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്നും പള്ളിയിൽ വിശ്വാസികളെ തടസ്സപ്പെടുത്തരുതെന്നും കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സർവേ റിപ്പോർട്ട് വാരാണസി കോടതിയിൽ

ന്യൂഡൽഹി ∙ ഗ്യാൻവാപി മസ്ജിദിൽ അഭിഭാഷക കമ്മിഷൻ നടത്തിയ സർവേയുടെ റിപ്പോർട്ട് വാരാണസി കോടതിയിൽ സമർപ്പിച്ചു. രഹസ്യരേഖയായി നൽകിയ റിപ്പോർട്ടിന്റെ പകർപ്പെന്ന് അവകാശപ്പെട്ട് അഭിഭാഷകരിൽ ചിലർ ഇതു പങ്കുവച്ചു. ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. 

റിപ്പോർട്ടിലെ പ്രധാന നിരീക്ഷണങ്ങൾ: മസ്ജിദിലെ തൂണുകളിൽ പൂക്കളുടെയും കലശത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പൗരാണിക ഹിന്ദിയിലുള്ള ചില എഴുത്തുകളും തൂണുകളുടെ അടിഭാഗത്തുണ്ട്. ചുമരിന്റെ അടിഭാഗത്തു ത്രിശൂല ചിഹ്നം കാണപ്പെട്ടു. ഹിന്ദു ക്ഷേത്രത്തിലേതിനു സമാനമായ തൂണുകളും കമാനവും ഉണ്ട്. ഇതു പള്ളി കമ്മിറ്റി നിഷേധിച്ചു. പള്ളിയിലെ മിനാരത്തിൽ താമര ആലേഖനം ചെയ്തിരിക്കുന്നു. പള്ളിയിൽ കാലുകഴുകുന്ന ചെറുകുളത്തിനു സമീപം 2.5 അടി വലുപ്പത്തിൽ വൃത്താകൃതിയിലുള്ള ഒരു രൂപം കണ്ടെത്തി. ഹർജിക്കാർ ശിവലിംഗം എന്നവകാശപ്പെടുന്നു. പള്ളി കമ്മിറ്റിക്കാർ ജലധാരയ്ക്കുള്ള സംവിധാനമെന്നു വിശദീകരിക്കുന്നു.

English Summary: Supreme Court to consider Gyanvapi Mosque survey case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com