ADVERTISEMENT

ന്യൂ‍ഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) പ്രഥമ ഓഹരി വിൽപനയോടെ കേന്ദ്രസർക്കാർ ഓഹരിവിറ്റഴിക്കൽ ലക്ഷ്യത്തിന്റെ 36% കൈവരിച്ചു. ഈ സാമ്പത്തികവർഷം ലക്ഷ്യംവച്ച 65,000 കോടിയിൽ ഇതുവരെ 23,575 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്. എൽഐസി ഐപിഒയിലൂടെ മാത്രം ലഭിച്ചത് 20,516.12 കോടി രൂപയാണ്. ഒഎൻജിസി ഓഹരിവിൽപനയിലൂടെ 3,058.78 കോടിയും ലഭിച്ചു. 

ഓഹരി വിറ്റഴിക്കലിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിട്ടെങ്കിലും പിന്നീടിത് 78,000 കോടിയാക്കി കുറച്ചു. എന്നിട്ടും കൈവരിക്കാനായത് 17.34% മാത്രം. ഈ സാമ്പത്തികവർഷത്തെ ലക്ഷ്യം 65,000 കോടി രൂപയാക്കി പരിമിതപ്പെടുത്തി. പല ഓഹരിവിറ്റൊഴിക്കൽ ശ്രമങ്ങളും കേന്ദ്രം വിചാരിച്ച തോതിൽ നടന്നില്ല. എൽഐസിയിൽ 5 % ഓഹരി വിൽക്കാനാണു തീരുമാനിച്ചിരുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 3.5 ശതമാനമാക്കി. ഐപിഒ വലുപ്പം വെട്ടിക്കുറച്ചത് ഓഹരിവിറ്റഴിക്കൽ ലക്ഷ്യത്തെയും ബാധിച്ചു. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാൻ കഴിയുന്നില്ലെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുൻപിൽ കേന്ദ്രസർക്കാർ സമ്മതിച്ചിരുന്നു. ധനക്കമ്മി പരിഹരിക്കുന്നതിനു മാത്രമായി യാഥാർഥ്യബോധമില്ലാതെ ഓഹരിവിറ്റൊഴിക്കൽ തുക ലക്ഷ്യം വയ്ക്കുന്നതു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം ഇടിക്കുമെന്നും സമിതിക്ക് അന്നു നൽകിയ മറുപടിയിലുണ്ട്. 

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), പവൻ‌ ഹംസ്, സെൻട്രൽ ഇലക്ട്രോണിക്സ്, ഭാരത് എർത്ത് മൂവേഴ്സ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ, ഐഡിബിഐ തുടങ്ങിവയുടെ ഓഹരിവിറ്റഴിക്കൽ നടപടികൾ ഈ വർഷമുണ്ടാകും. 

ഓഹരിവിറ്റഴിക്കൽ ഇങ്ങനെ (വർഷം, ലക്ഷ്യം, ലഭിച്ച തുക, ശതമാനം എന്ന ക്രമത്തിൽ)

∙ 2021–22, 78,000 കോടി രൂപ, 13,530.67 കോടി രൂപ, 17.34% 

∙ 2022–23 (ഇതുവരെ), 65,000 കോടി രൂപ, 23,575 കോടി രൂപ, 36.26%

Content Highlight: Disinvestment target

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com