സിമന്റ് ബെഞ്ചിൽ ഉറക്കം; അത്താഴപ്പട്ടിണിയോടെ സിദ്ദുവിന്റെ ആദ്യദിനം
Mail This Article
പട്യാല (പഞ്ചാബ്) ∙ സെൻട്രൽ ജയിലിലെ പത്താം നമ്പർ മുറിയിലായിരുന്നു നവ്ജോത് സിങ് സിദ്ദു (58) ഇന്നലെ. ജയിൽവാസത്തിന്റെ ആദ്യദിനം രാത്രി ഏഴേകാലിന് ഭക്ഷണം നൽകിയപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സിദ്ദു ഭക്ഷണം ഒഴിവാക്കി. സാലഡ് മാത്രം കഴിച്ചു.
മറ്റു നാലുപേർ കൂടി കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷന്റെ മുറിയിലുണ്ട്. എല്ലാവരും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർ. സിമന്റ് ബെഞ്ചിലായിരുന്നു ഉറക്കം. ജയിലിൽ സിദ്ദു ജോലി ചെയ്യേണ്ടിവരും. നല്ല സ്വഭാവം പ്രകടിപ്പിച്ചാൽ 8 മാസത്തിനുള്ളിൽ ജയിൽ വിടാൻ കഴിയുമെന്ന് അധികൃതർ സൂചിപ്പിച്ചു.
ഗുർണാംസിങ് (65) എന്ന വ്യക്തിയെ വാക്കുതർക്കത്തെ തുടർന്ന് മർദിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്ത കേസിലാണ് സിദ്ദുവിനെ കഴിഞ്ഞദിവസം സുപ്രീം കോടതി ശിക്ഷിച്ചത്. 1988ൽ നടന്ന സംഭവമാണ് മുൻ ക്രിക്കറ്റ് താരത്തെ ജയിലിലാക്കിയത്.
ഇതേ ജയിലിലെ മറ്റൊരു ‘വിഐപി’ ബിക്രം സിങ് മജീതിയ ആണ്. അകാലിദളിന്റെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ബിക്രം സിങ് ലഹരിമരുന്നു കടത്തു കേസിലാണു ശിക്ഷിക്കപ്പെട്ടത്. അമൃത് സർ ഈസ്റ്റ് മണ്ഡലത്തിൽ സിദ്ദുവിന്റെ എതിരാളിയായി മത്സരിച്ചത് മജീതിയ ആയിരുന്നു. ജനകീയ കോടതി പക്ഷേ ഇരുവരെയും ‘ശിക്ഷിക്കുകയും’ ആംആദ്മി പാർട്ടി സ്ഥാനാർഥി ജീവൻജോത് കൗറിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
English Summary: How Sidhu's first night went in jail