ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിൽ ഒഴിവു വരുന്ന 57 സീറ്റുകളിലേക്കു ജൂൺ 10നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികൾ കരുത്തുതെളിയിക്കും. 15 സംസ്ഥാനങ്ങളിലായി ഒഴിവുള്ള സീറ്റുകളിൽ നിയമസഭകളിലെ അംഗബലം പരിഗണിക്കുമ്പോൾ 27 എണ്ണം പ്രാദേശിക കക്ഷികൾക്കു ലഭിക്കാനാണു സാധ്യത. നിലവിൽ, 57ൽ 25 സീറ്റാണു പ്രാദേശിക കക്ഷികൾക്കുള്ളത്. ബിജെപിയുടെ സീറ്റുകൾ 24ൽ നിന്ന് 22 ആയി കുറഞ്ഞേക്കും. 7 സീറ്റുള്ള കോൺഗ്രസ് ഒരെണ്ണം കൂടി അധികം േനടാമെന്നു കണക്കുകൂട്ടുന്നു. 

കോൺഗ്രസിനെ മറികടന്നു പ്രാദേശിക കക്ഷികൾ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കുന്നതിന്റെ സൂചന കൂടിയാണിത്. 250 അംഗ സഭയിൽ‌ കോൺഗ്രസിന് ആകെ 24 സീറ്റാണുള്ളത്. ബിജെപിക്ക് 95. അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ രാജ്യസഭയിൽ 100 സീറ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ബിജെപിയുടെ കാത്തിരിപ്പ് നീളും. 

ആന്ധ്രയിൽ ഒഴിവു വരുന്ന 4 സീറ്റുകളും വൈഎസ്ആർ കോൺഗ്രസ് നേടും. തെലങ്കാനയിലെ 2 സീറ്റിൽ ടിആർഎസും ഒഡിഷയിലെ 3 എണ്ണത്തിൽ ബിജെ‍ഡിയും വിജയമുറപ്പിച്ചു. പഞ്ചാബിൽ ആം ആദ്മി പാർട്ടി 2 സീറ്റും സ്വന്തമാക്കും. നിലവിൽ, കോൺഗ്രസിന്റെയും അകാലിദളിന്റെയും പക്കലുള്ള സീറ്റുകളാണിത്. ജാർഖണ്ഡിൽ ഒരു സീറ്റ് കോൺഗ്രസിനു ലഭിക്കും. നിലവിൽ, ബിജെപിയുടെ പക്കലുള്ള സീറ്റിൽ ജെഎംഎമ്മിന്റെ പിന്തുണയോടെ കോൺഗ്രസിനു ജയിക്കാം. തമിഴ്നാട്ടിലെ ആറിൽ 5 സീറ്റ് വരെ ഡിഎംകെക്കു നേടാം. ഒരു സീറ്റ് ഡിഎംകെ തങ്ങൾക്കു നൽകുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു. തിരിച്ചടി നേരിടുന്നതു ബിഎസ്പിയാണ്. യുപിയിൽ ഒഴിവുവരുന്ന 11 സീറ്റുകളിൽ രണ്ടെണ്ണം ബിഎസ്പിയുടേതാണ്. അവ രണ്ടും നഷ്ടമാകും.

ഒഴിവുവരുന്ന സീറ്റുകൾ – 57

നിലവിലെ സീറ്റ് നില:

ബിജെപി – 24

കോൺഗ്രസ് – 7

പ്രാദേശിക കക്ഷികൾ – 25

സ്വതന്ത്രൻ – 1

തിരഞ്ഞെടുപ്പിനു ശേഷം പ്രതീക്ഷിക്കുന്ന സീറ്റ് നില:

ബിജെപി – 22

പ്രാദേശിക കക്ഷികൾ – 27.

കോൺഗ്രസ് – 8

English Summary: Regional parties to gain in Rajya Sabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com