ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിൽ കൈക്കൂലി ചോദിച്ച ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ഭഗവന്ത് മാൻ പുറത്താക്കി ജയിലിലടച്ചു. മന്ത്രി വിജയ് സിംഗ്ലയുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി ശേഖരിച്ച ശേഷമാണ് അദ്ദേഹത്തെ ഇന്നലെ പുറത്താക്കിയത്. പിന്നാലെ, സിംഗ്ലയെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിനു മാൻ ഉത്തരവ് നൽകി. 

അധികാരമേറ്റ് 2 മാസം പിന്നിടുമ്പോഴാണ് മാനിന്റെ നാടകീയ നീക്കം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ അനുവദിക്കാൻ ഒരു ശതമാനം തുക കൈക്കൂലിയായി സിംഗ്ല ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിനു ജയിലിലേക്കുള്ള വഴിയൊരുക്കിയത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ 10 ദിവസം മുൻപാണു മുഖ്യമന്ത്രിയെ അറിയിച്ചത്. സിംഗ്ലയുടെ ഫോൺ ചോർത്തി ഇക്കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെയാണു നടപടി. സിംഗ്ല കുറ്റം സമ്മതിച്ചതായി മാൻ അറിയിച്ചു. 

ഒരു ശതമാനം അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്നും 2015 ൽ സമാന രീതിയിൽ അരവിന്ദ് കേജ്‍‌രിവാൾ ഡൽഹിയിൽ സ്വന്തം മന്ത്രിയെ പുറത്താക്കിയിട്ടുണ്ടെന്നും നടപടിയറിയിച്ചു പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ മാൻ പറഞ്ഞു. മാൻസ മണ്ഡലത്തിൽനിന്ന് 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സിംഗ്ല തിരഞ്ഞെടുക്കപ്പെട്ടത്.

∙ ‘അരവിന്ദ് കേജ്‍രിവാളിനെ പോലൊരു മകനും ഭഗവന്ത് മാനിനെ പോലൊരു ഭടനും ഭാരതമാതാവിന് ഉള്ളിടത്തോളം കാലം അഴിമതിക്കെതിരായ യുദ്ധം തുടരും’ – ഭഗവന്ത് മാൻ (പഞ്ചാബ് മുഖ്യമന്ത്രി). 

∙ ‘ഭഗവന്ത്, താങ്കളെയോർത്ത് അഭിമാനിക്കുന്നു. താങ്കളുടെ നടപടി എന്റെ കണ്ണു നിറച്ചു.’ – അരവിന്ദ് കേജ്‌രിവാൾ (‍ഡൽഹി മുഖ്യമന്ത്രി). 

English Summary: Bhagwant Mann Sacks Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com