കപിൽ സിബൽ കോൺഗ്രസ് വിട്ടു; എസ്പി പിന്തുണയോടെ രാജ്യസഭയിലേക്ക്
Mail This Article
ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. യുപിയിൽനിന്നു സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്കു നാമനിർദേശ പത്രികയും നൽകി.
കോൺഗ്രസ് ബന്ധം ഈ മാസം 16നു ഉപേക്ഷിച്ചതായാണ് സിബൽ ലക്നൗവിൽ അറിയിച്ചത്. കോൺഗ്രസിലെ വിമത കൂട്ടായ്മയായ ജി 23ന്റെ മുൻനിര നേതാക്കളിലൊരാളായ സിബൽ പാർട്ടിയുമായി മൂന്നു പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഉപേക്ഷിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഗാന്ധി കുടുംബം മാറിനിൽക്കണമെന്ന് ഈയിടെ പരസ്യമായി ആവശ്യപ്പെട്ട അദ്ദേഹം, ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്തിരുന്നില്ല.
നിലവിൽ, യുപിയിൽനിന്നുള്ള രാജ്യസഭാംഗമായ സിബലിന്റെ കാലാവധി ജൂലൈയിൽ തീരും. ജൂൺ 10നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് എസ്പി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണു സിബൽ പത്രിക നൽകിയത്. യുപിയിലെ 11 സീറ്റുകളിലേക്ക് ബിജെപിക്ക് 8 പേരെയും എസ്പിക്ക് 3 പേരെയും ജയിപ്പിക്കാം. എസ്പി തങ്ങളുടെ രണ്ടാം സീറ്റിലേക്ക് മുൻ രാജ്യസഭാംഗം ജാവേദ് അലി ഖാനെ സ്ഥാനാർഥിയാക്കി. മൂന്നാം സീറ്റ് അഖിലേഷിന്റെ ഭാര്യ ഡിംപിളിനു നൽകിയേക്കും.
English Summary: Kapil Sibal Quits Congress, Is Samajwadi Party's Rajya Sabha Candidate