ഗവർണറുമായി ഏറ്റുമുട്ടൽ; മുഖ്യമന്ത്രിയെ സർവകലാശാലാ ചാൻസലറാക്കാൻ ബംഗാൾ
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ സർവകലാശാലാ ചാൻസലറായി ഗവർണർക്കു പകരം മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുള്ള പ്രത്യേക ബിൽ അവതരിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകറും സർക്കാരും നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചാൻസലറുടെ പദവി ഗവർണറിൽ നിന്ന് നീക്കം ചെയ്ത് നേരത്തേ തമിഴ്നാട് സർക്കാർ നിയമമുണ്ടാക്കിയിരുന്നു.
സർക്കാർ ഏകപക്ഷീയമായി വൈസ് ചാൻസലർമാരെ നിയമിക്കുന്നെന്നാണ് ജഗ്ദീപ് ധൻകറിന്റെ ആക്ഷേപം. വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ വിളിച്ചെങ്കിലും സർക്കാറിന്റെ രഹസ്യനിർദേശത്തെ തുടർന്ന് ആരും പങ്കെടുത്തില്ല.
അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണു സർക്കാർ ആലോചിക്കുന്നത്. നിലവിൽ ബംഗാളിലെ 17 സർക്കാർ സർവകലാശാലകളുടെ ചാൻസലറാണ് ഗവർണർ. ഇതിൽ കൽക്കട്ട സർവകലാശാല, ജാദവ്പുർ സർവകലാശാല തുടങ്ങിയവയും ഉൾപ്പെടും. ശാന്തിനികേതൻ വിശ്വ ഭാരതി സർവകലാശാലയുടെ റെക്ടർ ആണ് ഗവർണർ. പ്രധാനമന്ത്രിയാണ് ചാൻസലർ.
തമിഴ്നാട്ടിലും ചാൻസലർ അധികാരം സർക്കാരിന്
ഗവർണർ ആർ.എൻ.രവിയുമായുള്ള പോരിന്റെ തുടർച്ചയായി തമിഴ്നാടും സമാന ബില്ലുകൾ അവതരിപ്പിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 13 സർവകലാശാലകൾ, നിയമ വകുപ്പിനു കീഴിലുള്ള ഡോ. അംബേദ്കർ ലോ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ സർവകലാശാല എന്നിവിടങ്ങളിൽ വിസിമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബില്ലുകളാണ് തമിഴ്നാട് പാസാക്കിയത്.
English Summary: West Bengal government to bring law to make CM chancellor of state universities