കേരളത്തിലെ മാതൃകയിൽ പാർട്ടി ഫണ്ട് പിരിക്കാൻ എഐസിസി
Mail This Article
ന്യൂഡൽഹി ∙ പാർട്ടിക്കു പണം കണ്ടെത്തുന്നതിന് കേരളത്തിന്റെ മാതൃക ദേശീയതലത്തിൽ നടപ്പാക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. കൂപ്പണടിച്ച് വീടുകൾ കയറിയിറങ്ങി കെപിസിസി നടത്തുന്ന പണപ്പിരിവിന്റെ മാതൃക കഴിഞ്ഞ ചിന്തൻ ശിബിരത്തിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ശിബിരത്തിന്റെ ഒൗദ്യോഗിക പ്രമേയത്തിൽ ഇക്കാര്യം ഇടംപിടിച്ചില്ലെങ്കിലും ദേശീയതലത്തിൽ ഇത് നടപ്പാക്കാവുന്നതാണെന്ന അഭിപ്രായം പിന്നീടുയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി രൂപം നൽകിയ കർമസമിതി വരുംദിവസങ്ങളിൽ ഇതു പരിശോധിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാർട്ടി പ്രവർത്തനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും പണം കണ്ടെത്താനാവാതെ പല സംസ്ഥാനങ്ങളിലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ജനങ്ങളിലേക്കിറങ്ങാനുള്ള നീക്കം.
കെപിസിസി പ്രസിഡന്റിന്റെ ഒപ്പോടു കൂടിയ കൂപ്പണുകൾ അച്ചടിച്ചാണു കേരളത്തിൽ പണം പിരിക്കുന്നത്. 1000, 500, 100 രൂപയുടെ കൂപ്പണുകളാണ് അടിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്രയും വലിയ തുക വേണ്ടെന്നും 10 രൂപ മുതലുള്ള കൂപ്പണുകളടിക്കാമെന്നും നിർദേശമുയർന്നിട്ടുണ്ട്.
കേരളത്തിൽ ഒരു വർഷം ഈ രീതിയിൽ 50 കോടി രൂപ വരെ കെപിസിസി പിരിച്ചിരുന്നു. ബ്ലോക്ക് മുതൽ ജില്ലാ കമ്മിറ്റികൾ വരെയുള്ളവയ്ക്ക് പകുതിയും ബാക്കി പിസിസിക്കും എന്ന കണക്കിലാണ് ഇതു വീതംവയ്ക്കുന്നത്. പിസിസി പ്രസിഡന്റിന്റെയും ട്രഷററുടെയും പേരിലുള്ള അക്കൗണ്ടിലാണു തുക നിക്ഷേപിക്കുന്നത്. വീടു കയറിയിറങ്ങിയുള്ള പണപ്പിരിവിലൂടെ ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള അവസരവും ലഭിക്കുമെന്ന് നേതൃത്വം കരുതുന്നു.
English Summary: AICC to start fund coupon raising using