ADVERTISEMENT

ന്യൂഡൽഹി ∙ ജാർഖണ്ഡിൽ കോൺഗ്രസിന്റെ ആവശ്യം തള്ളി രാജ്യസഭാ സീറ്റ് ഏറ്റെടുക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) തീരുമാനിച്ചു. ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി യോഗത്തിലാണു തീരുമാനം. ഇക്കാര്യം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ അറിയിക്കുമെന്നു സോറൻ വ്യക്തമാക്കി. സോറന്റെ തീരുമാനം ജെഎംഎം – കോൺഗ്രസ് മുന്നണിയിൽ കല്ലുകടിയാകും.

സംസ്ഥാനത്ത് ഒഴിവുള്ള 2 സീറ്റുകളിലൊന്നിൽ ഭരണമുന്നണിക്കു ജയിക്കാം. ഈ സീറ്റ് നൽകാമെന്ന് ജെഎംഎം മുൻപ് ഉറപ്പ് നൽകിയിരുന്നുവെന്നു കോൺഗ്രസും ഇല്ലെന്നു ജെഎംഎമ്മും വാദിക്കുന്നു. മുന്നണിയിൽ പ്രശ്നങ്ങളൊഴിവാക്കാൻ സോണിയ തങ്ങളുടെ തീരുമാനത്തിനു വഴങ്ങുമെന്നാണു ജെഎംഎമ്മിന്റെ പ്രതീക്ഷ. ഇരു പാർട്ടിയുടെയും ഭാഗമല്ലാത്ത പൊതുസ്ഥാനാർഥിയെ നിർത്താൻ സോണിയ ആവശ്യപ്പെട്ടേക്കും. 

ഇതിനിടെ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭാ സീറ്റ് നേടാനുള്ള നീക്കം കോൺഗ്രസ് നേതാക്കൾ ഊർജിതമാക്കി. ജയറാം രമേശ് (കർണാടക), പി.ചിദംബരം (തമിഴ്നാട്), വിവേക് തൻഖ (മധ്യപ്രദേശ്) എന്നിവർ സീറ്റുറപ്പിച്ചെന്നാണു വിവരം.തമിഴ്നാട്ടിൽ ഡിഎംകെ ഒരു സീറ്റ് കോൺഗ്രസിനു നൽകും. ജി23 അംഗങ്ങളായ ഗുലാം നബി ആസാദ് രാജസ്ഥാനിൽ നിന്നും ആനന്ദ് ശർമ ഹരിയാനയിൽ നിന്നും മുകുൾ വാസ്നിക് മഹാരാഷ്ട്രയിൽ നിന്നും സീറ്റിനു ശ്രമിക്കുന്നു.

ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിട്ടുണ്ട്. രാജ്യസഭയിലേക്ക് ഒഴിവു വരുന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് പത്തെണ്ണം ജയിക്കാമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ജൂൺ 10നാണു തിരഞ്ഞെടുപ്പ്.

English Summary: Congress Rajya Sabha seat prospects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com