നിർമല, പീയൂഷ്, വാസ്നിക് രാജ്യസഭാ മത്സരത്തിന്; ഗുലാംനബിക്കും ആനന്ദ് ശർമയ്ക്കും സീറ്റില്ല
Mail This Article
ന്യൂഡൽഹി/ബെംഗളൂരു ∙ രാജ്യസഭാ തിരഞ്ഞെടുപ്പിനായി 16 സ്ഥാനാർഥികളെ ബിജെപിയും 10 സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും (കർണാടക) പീയൂഷ് ഗോയലുമാണ് (മഹാരാഷ്ട്ര) ബിജെപിയുടെ പ്രധാന മുഖങ്ങൾ. മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജയറാം രമേശ്, അജയ് മാക്കൻ, പാർട്ടി വക്താവ് രൺദീപ് സുർജേവാല എന്നിവർ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലുണ്ട്. ചിദംബരം തമിഴ്നാട്ടിൽ നിന്നും ജയറാം രമേശ് കർണാടകത്തിൽ നിന്നും സുർജേവാല രാജസ്ഥാനിൽ നിന്നുമാണു മത്സരിക്കുന്നത്.
മുകുൾ വാസ്നിക്, പ്രമോദ് തിവാരി, വിവേഖ് തൻഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ എന്നിവരാണു കോൺഗ്രസിന്റെ പട്ടികയിലുള്ള മറ്റുള്ളവർ. ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് സീറ്റില്ല. എന്നാൽ ഗ്രൂപ്പിൽപ്പെട്ട മുകുൾ വാസ്നിക്കിനു സീറ്റ് നൽകി. ബിജെപിയുടെ മറ്റു സ്ഥാനാർഥികളും സംസ്ഥാനങ്ങളും:
ഘൻശ്യാം തിവാരി (രാജസ്ഥാൻ), ജഗ്ഗേഷ് (കർണാടക), അനിൽ സുഖ്ദേവ്റാവു ബോണ്ടെ (മഹാരാഷ്ട്ര), സുശ്രി കവിത പട്ടീദാർ (മധ്യപ്രദേശ്), ലക്ഷ്മി കാന്തി വാജ്പേയി, രാധാമോഹൻ അഗർവാൾ, സുരേന്ദ്ര സിങ് നാഗർ, ബാബുറാം നിഷാദ്, ദർശന സിങ്, സംഗീത യാദവ് (യുപി), കൽപന സൈനി (ഉത്തരാഖണ്ഡ്), സതീശ് ചന്ദ്ര ദുബെ, ശംഭു ശരൺ പട്ടേൽ (ബിഹാർ), കൃഷ്ണ ലാൽ പൻവർ (ഹരിയാന).
യോഗി ആദിത്യനാഥിനുവേണ്ടി ഗൊരഖ്പുർ വിട്ടുകൊടുത്ത മുൻ എംഎൽഎയാണ് രാധാ മോഹൻദാസ് അഗർവാൾ. കർണാടകയിൽ 224 അംഗ നിയമസഭയിൽ 122 അംഗങ്ങളുള്ള ബിജെപി 3 പേരെ മത്സരിപ്പിക്കുമെന്നായിരുന്നു നിഗമനം. എന്നാൽ 2 പേരെയാണു പ്രഖ്യാപിച്ചത്. ഒരു സീറ്റ് ജനതാദൾ ദേശീയാധ്യക്ഷൻ ദേവെഗൗഡയുടെ അഭ്യർഥന കണക്കിലെടുത്ത് ഒഴിച്ചിട്ടതാണെന്നാണു സൂചന. ജൂൺ 10 നാണു തിരഞ്ഞെടുപ്പ്. നിർമല സീതാരാമനു പുറമേ കർണാടകയിൽനിന്നു മത്സരിക്കുന്ന സംസ്ഥാന ബിജെപി വക്താവ് ജഗ്ഗേഷ് നടനും സംവിധായകനും നിർമാതാവുമാണ്.
ആർ.സി.പി.സിങ്ങിന് സീറ്റില്ല; മന്ത്രിസ്ഥാനം പോകും
പട്ന ∙ കേന്ദ്രമന്ത്രിസഭയിൽ ജനതാദളിന്റെ (യു) ഏക പ്രതിനിധിയായ ആർ.സി.പി.സിങ്ങിനു പാർട്ടി രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽനിന്നു സിങ് പുറത്തായേക്കും. ബിഹാർ മുഖ്യമന്ത്രിയും പാർട്ടിയുടെ ഉന്നത നേതാവുമായ നിതീഷ് കുമാറുമായി കുറച്ചുകാലമായി സിങ് സ്വരച്ചേർച്ചയിലല്ല. ജെഡിയുവിനു രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണമെന്നായിരുന്നു നിതീഷിന്റെ നിലപാട്. ഒരു മന്ത്രിസ്ഥാനം എന്ന ബിജെപി ഉപാധിക്കു വഴങ്ങിയാണു സിങ് കേന്ദ്രമന്ത്രിയായത്.
English Summary: CRajya Sabha Election Candidates of BJP and Congress