മറ്റു വാക്സീൻ എടുത്തവർക്കും ബൂസ്റ്റർ ഡോസായി കോർബെവാക്സ്
Mail This Article
ന്യൂഡൽഹി ∙ മാറിയെടുത്താലും പ്രശ്നമില്ലാത്ത ആദ്യ കോവിഡ് വാക്സീനായി കോർബെവാക്സിനെ അംഗീകരിച്ചു. ഇതുപ്രകാരം, ആദ്യ 2 ഡോസ് കോവിഷീൽഡോ, കോവാക്സിനോ എടുത്തവർക്ക് ബൂസ്റ്റർ ഡോസായി കോർബെവാക്സും എടുക്കാം. ആദ്യ 2 ഡോസ് എടുത്ത് 6 മാസം പിന്നിട്ട 18 വയസ്സിനു മുകളിലുള്ളവർക്കു കോർബെവാക്സ് ബൂസ്റ്റർ ഡോസായി എടുക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നൽകിയത്.
കോവാക്സിനും കോവിഷീൽഡും എടുത്തവരിൽ നിശ്ചിത സമയം കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട പ്രതിരോധം രൂപപ്പെടുത്താൻ കോർബെവാക്സ് സഹായിക്കുമെന്നാണു നിർമാതാക്കളായ ഹൈദരാബാദിലെ ബയോളജിക്കൽ ഇ അവകാശപ്പെടുന്നത്.
5 വയസ്സിനു മുതലുള്ളവർക്കു കോർബെവാക്സ് കുത്തിവയ്പിനു നേരത്തേ തന്നെ അനുമതിയുണ്ട്. എന്നാൽ, വ്യത്യസ്ത വാക്സീൻ ബൂസ്റ്റർ ഡോസായി എടുക്കാൻ അനുവദിക്കുന്നത് ഇതാദ്യമാണ്. സ്വകാര്യ വാക്സീൻ കുത്തിവയ്പു കേന്ദ്രങ്ങളിൽ 250 രൂപ. (150 രൂപ സർവീസ് ചാർജ് വേറെ).
ട്രയൽ ഫലപ്രാപ്തി മികച്ചത്
ആദ്യ 2 ഡോസ് കോവാക്സിനോ കോവിഷീൽഡോ എടുത്ത, 18–80 പ്രായക്കാരായ 416 പേർക്ക് മൂന്നാം ഡോസായി കോർബെവാക്സ് നൽകിയ ട്രയൽ വിജയകരമായിരുന്നുവെന്നു ബയോളജിക്കൽ ഇ അവകാശപ്പെട്ടു. ഇതുപ്രകാരം, കോവിഷീൽഡിനു ശേഷം ബൂസ്റ്റർ ഡോസായി കോർബെവാക്സെടുത്തവർക്ക് 91%, കോവാക്സിനു ശേഷം ബൂസ്റ്ററായി കോർബെവാക്സെടുത്തവർക്ക് 75% എന്നിങ്ങനെയാണ് ഒമിക്രോൺ വകഭേദത്തിനെതിരായ പ്രതിരോധം. ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്നും കമ്പനി വ്യക്തമാക്കി.
English Summary: Corbevax for booster dose