ADVERTISEMENT

ഭുവനേശ്വർ ∙ മയൂർഭഞ്ജ് ശിവക്ഷേത്രത്തിൽ പതിവായി ചെയ്യുന്ന ആ പുലർകാല ചിട്ട ഇന്നലെയും ദ്രൗപദി മുർമു മുടക്കിയില്ല. പുലർച്ചെ 3 മണിക്ക് തന്നെ ക്ഷേത്രവും പരിസരവും ചൂലുകൊണ്ട് അടിച്ചുവാരിയ മുർമു പുറത്തേക്കു നോക്കുമ്പോൾ വലിയ ആൾക്കൂട്ടം. നേരം വെളുക്കും മുൻപ് കേന്ദ്രം നിർദേശിച്ച സെഡ് കാറ്റഗറി സുരക്ഷയൊരുക്കാൻ സിആർപിഎഫ് കമാൻഡോകളെത്തിയിരിക്കുന്നു. ഒപ്പം നാട്ടുകാരും. 

രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി വിഐപി പരിവേഷമൊന്നുമില്ലാതെ ചൂലുമായി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. ഗോത്രവർഗക്കാർ ഏറെയുള്ള ഒഡീഷയിലെ മയൂർഭഞ്ജിൽ, 2021 ൽ ജാർഖണ്ഡ് ഗവർണർ പദവി ഒഴിഞ്ഞ ശേഷം സ്ഥിരതാമസമാക്കിയ ദ്രൗപദി മുർമു അന്നു മുതൽ ചെയ്യുന്നതാണ് ക്ഷേത്രവും പരിസരവും ശുചിയാക്കൽ. പുലർച്ചെ 3 മുതൽ 4 വരെയാണ് ഈ ജോലി. അതു കഴിഞ്ഞ് കുളിച്ചീറനായി ദേവനെ തൊഴും. ക്ഷേത്രനടയിലെ നന്ദികേശ പ്രതിമയുടെ ചെവിയിൽ മന്ത്രങ്ങൾ ഉരുവിടും. 

ഇന്നലെ റെയ്റാനഗറിലെ വീട്ടിലെത്തിയപ്പോൾ അവിടെയും വലിയ സദസ്സ്. ഒഡീഷയിലെ ബിജെഡി നേതൃത്വം പിന്തുണയുമായെത്തിയിരിക്കുന്നു. മുർമുവിന്റെ നാട് വലിയ ആഹ്ലാദത്തിലാണ്. ഡൽഹിക്കു പോകാൻ ഭുവനേശ്വറിലേക്കുള്ള 260 കിലോമീറ്റർ യാത്രയിൽ റോഡിനിരുവശവും ജനങ്ങൾ കാത്തുനിന്നു. 

‘‘ഗവർണറായ ശേഷം ഞാൻ സജീവരാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒഡിയയുടെ മകളാണ്. എനിക്ക് എല്ലാ പാർട്ടിയിൽ നിന്നും പിന്തുണ കിട്ടും ’’– വലിയ ദൗത്യത്തിന്റെ പ്രതീക്ഷകൾ പങ്കിട്ട് ദ്രൗപദി മുർമുവിന്റെ വാക്കുകളിൽ പ്രത്യാശ. 

English Summary: Centre accords Z+ security cover to NDA presidential nominee Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com