ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ കണക്കിലെടുക്കുമ്പോൾ ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്കു ഗോത്രവർഗത്തിൽനിന്നുള്ള വ്യക്തിയെ പരിഗണിക്കുമെന്ന ബോധ്യത്തോടെ തന്നെയാണു പ്രതിപക്ഷത്തു ചർച്ചകൾ നടന്നത്. 2017ൽ രാഷ്ട്രപതിസ്ഥാനത്തേക്ക് ബിജെപി അപ്രതീക്ഷിതമായി റാംനാഥ് കോവിന്ദിന്റെ പേരു പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷം വീണ്ടുവിചാരത്തിനു നിർബന്ധിതരായ ചരിത്രമാണുള്ളത്.

ഗോത്ര വർഗ വനിത വന്നതോടെ ജെഎംഎം ഉൾപ്പെടെ ചില പാർട്ടികൾ വോട്ട് ഭരണപക്ഷത്തിനു നൽകാൻ നിർബന്ധിതരാകുമെന്ന സ്ഥിതി ഫലത്തിൽ പ്രതിപക്ഷത്തെ വിഷമസ്ഥിതിയിലാക്കുന്നു. എന്നാൽ, ഇത്തവണ പ്രതിപക്ഷം 2017ലെ രീതി ആവർത്തിക്കാൻ മുതിരില്ല. സ്ഥാനാർഥിത്വത്തിനു പരിഗണിക്കാവുന്ന പേരുകളുടെ കാര്യത്തിൽ ഇത്തവണ പ്രതിപക്ഷം തുടക്കത്തിൽതന്നെ പ്രതിസന്ധിയിലായിരുന്നു.

കഴിഞ്ഞ തവണ ആദ്യം ഗോപാൽകൃഷ്ണ ഗാന്ധിയെ സ്ഥാനാർഥിയാക്കാൻ ആലോചിച്ചിട്ടാണു പ്രതിപക്ഷം മീരാ കുമാറിന്റെ പേര് പ്രഖ്യാപിച്ചത്. ഇത്തവണ അത്തരമൊരു രീതി വേണ്ടെന്നു പ്രതിപക്ഷത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണു വ്യക്തമാക്കിയത്. ബിജെപിയുടെ സ്ഥാനാർഥി ആരാണെങ്കിലും ജാതി പരിഗണനകളല്ല, സ്ഥാനാർഥി ബിജെപിയുടേതായതിനാൽ എതിർക്കപ്പെടുക എന്നതായിരിക്കണം നിലപാടെന്ന് യച്ചൂരി വാദിച്ചു.

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവുമായി ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിങ്ങും ഇന്നലെ പാർട്ടി പാർലമെന്ററി ബോർഡ് ചേരുന്നതിനു മണിക്കൂറുകൾമുൻപു ചർച്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് ഇടനൽകി. എന്നാൽ, തീരുമാനമെടുക്കുന്നത് പാർലമെന്ററി ബോർഡാണെന്നും വെങ്കയ്യയുമായുള്ള ചർച്ചയെക്കുറിച്ചു വ്യാഖ്യാനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

സിൻഹയിൽ ആദ്യമേ ഉറച്ചു

മഹാരാഷ്ട്രയിലെ പ്രതിസന്ധി കാരണമുള്ള തിരക്കിനിടയിലും എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് ഇന്നലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു ചുക്കാൻ പിടിച്ചത്. ഖർഗെ, യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവർ ഇന്നലെ രാവിലെ പവാറിന്റെ വസതിയിൽ അനൗദ്യോഗികമായി യോഗം ചേർന്നു. 

യശ്വന്ത് സിൻഹ തൃണമൂൽവിട്ട സ്ഥിതിക്ക് അദ്ദേഹത്തെത്തന്നെ സ്ഥാനാർഥിയാക്കാമെന്നു ധാരണയാക്കിയാണ് നേതാക്കൾ ഉച്ചതിരിഞ്ഞ് ഒൗദ്യോഗിക യോഗം ചേർന്നത്. അതിനു മുൻപ് പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരുമായി ഫോണിൽ ചർച്ച നടത്തി. അടുത്തിടെ കോൺഗ്രസിൽനിന്നു രാജിവച്ച കപിൽ സിബലിനെ സ്ഥാനാർഥിയാക്കാമെന്നു കേജ്‍രിവാൾ നിർദേശിച്ചെങ്കിലും അതിനു പൊതുസമ്മതി കിട്ടുമോയെന്ന് പവാർ സംശയം പ്രകടിപ്പിച്ചു.

പ്രതിപക്ഷ സ്ഥാനാർഥിക്ക് ആം ആദ്മി പാർട്ടി, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയവയുടെയും പിന്തുണയുണ്ടെന്ന് പവാർ പിന്നീടു പറഞ്ഞു. മുഖ്യമന്ത്രിമാരായ ജഗൻ മോഹൻ റെഡ്ഡി, നവീൻ പട്നായിക് എന്നിവരോടും ബിഎസ്പി അധ്യക്ഷ മായാവതിയോടും പവാർ സംസാരിക്കുമെന്നു ധാരണയായി. എൻ.കെ.പ്രേമചന്ദ്രൻ, ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങിയവരും പങ്കെടുത്ത യോഗത്തിൽ, അഭിഷേക് ബാനർജിയായിരുന്നു തൃണമൂൽ പ്രതിനിധി. ശിവസേനയും ജനതാദൾ എസും പങ്കെടുത്തില്ല.

ഏകോപനത്തിന് ജയ്റാം രമേശ്

പ്രതിപക്ഷത്തു തിരഞ്ഞെടുപ്പു നടപടികളുടെ ഏകോപനത്തിന് കോൺഗ്രസ് നേതാവ് ജയ്റാം രമേശിനെ നിയോഗിച്ചു; വൈകാതെ വിവിധ കക്ഷികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും.

English Summary: Opposition not shocked about nda presidential candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com