രാത്രിയിൽ ഉദ്ധവിനൊപ്പം, രാവിലെ സൂറത്തിൽ; ശിവസേനയെ വിറപ്പിച്ച് ഏക്നാഥ് ഷിൻഡെ
Mail This Article
മുംബൈ ∙ വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്നാഥ് ഷിൻഡെയും ഇരുപതിലധികം എംഎൽഎമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെ മഹാരാഷ്ട്രയിലെ ശിവസേന–എൻസിപി–കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാർ ഗുരുതര പ്രതിസന്ധിയിൽ. കഴിഞ്ഞദിവസത്തെ നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഒരുവിഭാഗം ശിവസേനാ എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റിൽ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം.
കോൺഗ്രസും എൻസിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജൻഡയിൽ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ തിരിച്ചെത്താമെന്നാണ് ഷിൻഡെ ഫോണിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു ഷിൻഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്. ഇതിനിടെ ഡൽഹിയിലെത്തിയ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ചർച്ച നടത്തി. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിയാണു നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.
ഉദ്ധവിന്റെ അടുത്ത അനുയായി മിലിന്ദ് നർവേക്കർ സൂറത്തിലെത്തി ഷിൻഡെയുമായി നേരിട്ടു ചർച്ച നടത്തി. തൊട്ടുപിന്നാലെ, മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ സുനിൽ കുഠെയും സേനാ സംഘത്തെ കണ്ടു. സൂറത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഷിൻഡെയ്ക്കും സംഘത്തിനും ഗുജറാത്ത് സർക്കാർ കനത്ത സുരക്ഷയാണു നൽകിയിരിക്കുന്നത്.
ഉദ്ധവ് വിളിച്ച അടിയന്തര പാർട്ടി യോഗത്തിൽ 55 എംഎൽഎമാരിൽ 17 പേർ മാത്രമാണു പങ്കെടുത്തതെന്ന് അറിയുന്നു. എന്നാൽ 33 പേർ എത്തിയെന്നു ശിവസേന അവകാശപ്പെടുന്നു. 35 പേർ ഒപ്പമുണ്ടെന്നാണു ഷിൻഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കിൽ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. ഇത്രയും പേരില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനാണ് ബിജെപിയുടെ നീക്കമെന്നും സൂചനയുണ്ട്. സ്വതന്ത്രരും ചെറുകക്ഷികളും ഒപ്പമെത്തുമെന്നും കണക്കുകൂട്ടുന്നു. സർക്കാരിനു നിലവിൽ ഭീഷണിയില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. കോൺഗ്രസ് നീക്കങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന നേതാവ് കമൽനാഥിനെ ഹൈക്കമാൻഡ് ചുതമലപ്പെടുത്തി.
രാത്രി വരെ ഉദ്ധവിനൊപ്പം, പുലർച്ചെ ഗുജറാത്തിൽ !
തിങ്കളാഴ്ച നിയമനിർമാണ കൗൺസിൽ വോട്ടെടുപ്പു തീരുംവരെ ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവിനൊപ്പമുണ്ടായിരുന്നു. രാത്രി വോട്ടെണ്ണൽ തുടങ്ങിയതോടെ അനുയായികളായ എംഎൽഎമാർക്കൊപ്പം നിയമസഭാ മന്ദിരം വിട്ടു. ശിവസേനാ വോട്ടുകൾ ചോർന്നെന്നു കണ്ടെത്തി ഉദ്ധവ് അടിയന്തരയോഗം വിളിച്ചെങ്കിലും ഷിൻഡെയെയും ഏതാനും എംഎൽഎമാരെയും ഫോണിൽ കിട്ടിയില്ല. രാത്രി വൈകി ഇവരുടെ ഫോണിൽ ഗുജറാത്തി അറിയിപ്പുകൾ കേട്ടതോടെയാണ് അപകടം മണത്തത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ ഇവർ സൂറത്തിലെ ഹോട്ടലിലെത്തി.
English Summary: Uddhav Govt on Shaky Ground as Sena's Eknath Shinde lands in Gujarat