1.5 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപ അവസരം: മോദി
Mail This Article
ന്യൂഡൽഹി ∙ കോവിഡാനന്തര കാലത്തെ വീണ്ടെടുക്കലിനു രാജ്യങ്ങളുടെ പരസ്പരസഹകരണം വളരെ പ്രധാനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൈനയുടെ ആഭിമുഖ്യത്തിൽ ബ്രിക്സ് രാജ്യങ്ങളുടെ 14–ാമത് സമ്മേളനത്തെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബ്രിക്സ് ഘടനാപരമായ മാറ്റങ്ങൾക്കു വിധേയമായി. ഇതു ബ്രിക്സിനെ കൂടുതൽ സ്വാധീനശക്തിയാക്കി മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിഷ്കരണം, അതിനൊത്ത പ്രവർത്തനം, അതുവഴി മാറ്റം എന്നതാണ് കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രശ്നങ്ങൾക്കെതിരെ ഇന്ത്യയുടെ മന്ത്രം. 7.5% വളർച്ചയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. പുതിയ ഇന്ത്യയിൽ എല്ലാ മേഖലയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനായി ആയിരക്കണക്കിനു ചട്ടങ്ങൾ മാറ്റി. അടിസ്ഥാന സൗകര്യവികസനം കൂടുതൽ വേഗം കൈവരിച്ചു. അടിസ്ഥാനസൗകര്യ രംഗത്ത് 1.5 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപ അവസരങ്ങൾ രാജ്യത്തുണ്ട്. ലോകത്തെങ്ങും കാണാൻ കഴിയാത്തത്ര വലിയ ഡിജിറ്റൽ പരിവർത്തനമാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുമായി ബ്രിക്സ് ബിസിനസ് ഫോറം നിരന്തരം ആശയവിനിമയം നടത്തേണ്ടതുണ്ട്– മോദി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്നും തുടരും.
English Summary: Narendra Modi about investment