ശ്രീലങ്കയ്ക്ക് വീണ്ടും സഹായമെത്തിച്ച് ഇന്ത്യ
Mail This Article
കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യ സഹായഹസ്തം നീട്ടി. 65 കോടി രൂപ (300 കോടി ലങ്കൻ രൂപ) വിലവരുന്ന ഭക്ഷണവും മരുന്നുമാണ് ഇന്നലെ കൈമാറിയത്. ഇന്ത്യയിൽ നിന്ന് സമാഹരിച്ച 14,700 ടൺ അരിയും 250 ടൺ പാൽപ്പൊടിയും 38 ടൺ മരുന്നുകളുമാണ് ഇതിലുള്ളത്.
അതേസമയം, പ്രമുഖ വ്യവസായി ധമ്മിക പെരേരയെ ശ്രീലങ്കയുടെ നിക്ഷേപമന്ത്രിയായി നിയമിച്ചു. ധനമന്ത്രി ബേസിൽ രാജപക്‌സെയുടെ ഒഴിവിലേക്കാണ് പുതിയ വകുപ്പുമായി ധനികവ്യവസായിയെ നിയമിച്ചത്. ചൈനീസ് നിക്ഷേപമുള്ള കൊളംബോ തുറമുഖ പദ്ധതിയുൾപ്പെടെ പുതിയതും തന്ത്രപ്രധാനവുമായ നിക്ഷേപപദ്ധതികളെല്ലാം ഈ വകുപ്പിനു കീഴിലേക്കു മാറ്റി.
പമ്പിലെ ക്യൂവിൽ വീണ്ടും മരണം
അങ്കുരുവതോട്ടയിൽ ഇന്ധനത്തിനായി പെട്രോൾ പമ്പിനു സമീപം 5 ദിവസമായി ക്യുവിൽ കാത്തുകിടന്ന ട്രക്ക് ഡ്രൈവർ മരിച്ചു. 63 വയസ്സുകാരനായ ഇദ്ദേഹത്തെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ധനം വാങ്ങാൻ വരിയിൽ നിൽക്കുന്നതിനിടയിൽ മരിക്കുന്ന പത്താമത്തെയാളാണിത്. കഴിഞ്ഞയാഴ്ച കൊളംബോയിലെ പെട്രോൾ പമ്പിനു സമീപം വരിനിന്ന ഒട്ടോറിക്ഷാ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
അതേസമയം, ഇന്ധനക്ഷാമം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജാഫ്നയിൽ കുതിരവണ്ടികൾ തെരുവിലിറങ്ങി.
English Summary: Indian Assistance to Sri Lanka