വിധിയെ രാഷ്ട്രീയവൽകരിച്ച് മുതലെടുപ്പിനു ശ്രമം: കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ സുപ്രീം കോടതി വിധിയെ രാഷ്ട്രീയവൽക്കരിച്ച് 2002ൽ ഗുജറാത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്.
അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‍പേയ് പിന്നെന്തിനാണ് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് രാജധർമം പാലിക്കേണ്ടതുണ്ടെന്നു പറഞ്ഞതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
ഒന്നും തെറ്റായി സംഭവിച്ചിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഭരണാധികാരി പാലിക്കേണ്ട ധർമത്തെക്കുറിച്ചു വാജ്‍പേയ് ഓർമിപ്പിച്ചത്.
അന്നത്തെ സംഭവങ്ങളെ മറന്ന് ഇപ്പോൾ രാഷ്ട്രീയനാടകം കളിക്കുന്ന ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി നൽകേണ്ടത് ഇക്കാര്യങ്ങൾക്കാണെന്നും സുപ്രിയ പറഞ്ഞു.
സുപ്രീം കോടതി വിധിയെ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ലെന്നു പ്രവർത്തക സമിതിയംഗവും സീനിയർ അഭിഭാഷകനുമായ അഭിഷേക് മനു സിങ്‍വി പറഞ്ഞു. ബിജെപിയും നരേന്ദ്ര മോദിയും ഗുജറാത്ത് സർക്കാരും മഹാന്മാരാണ് എന്നു കോടതി വിധിച്ചുവെന്ന മട്ടിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്.
സംഭവങ്ങളിൽ ഗൂഢാലോചനയില്ലെന്നും ഗുൽബർഗിലേതുൾപ്പെടെ അക്രമങ്ങൾ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നുമാണ് കോടതി വിധിയിലുള്ളത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരെല്ലാമാണ് ശിക്ഷിക്കപ്പെട്ടതെന്നു മറന്നുപോകരുത്. മോദിക്കു കോടതി ചുവന്ന പരവതാനി വിരിച്ചു നൽകിയെന്ന മട്ടിലുള്ള പ്രചാരണം പരമോന്നത നീതിപീഠത്തെ അവഹേളിക്കലാണെന്നും സിങ്‌വി പറഞ്ഞു.
English Summary: Congress on Gujarat riot verdict