അയോഗ്യതാനീക്കവുമായി ശിവസേന; കോടതിയിലേക്ക് വിമതർ
Mail This Article
മുംബൈ ∙ അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതോടെ മഹാരാഷ്്ട്രയിൽ കൂറുമാറ്റം നിയമപോരാട്ടത്തിലേക്കു നീങ്ങുന്നു. നാളെക്കകം മറുപടി നൽകണം. നിലവിൽ സഭാധ്യക്ഷനായ ഡപ്യൂട്ടി സ്പീക്കറെ പുറത്താക്കണമെന്ന വിമതപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചില്ല.
ഇതിനു രണ്ടിനുമെതിരെ ഗവർണറെയും കോടതിയെയും സമീപിക്കാനാണു വിമതരുടെ നീക്കം.
ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചതിനെ തുടർന്നാണിത്. താക്കറെയുടെ പേര് ഉപയോഗിക്കാൻ വിമതർക്ക് അധികാരമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.
ബാൽ താക്കറെ വികാരവും വൈകാരിക ഇടപെടലുമായി അണികളെ ചേർത്തുനിർത്താനാണ് പാർട്ടി അധ്യക്ഷൻ ഉദ്ധവിന്റെ ശ്രമം. വിമത മന്ത്രിമാരെ 24 മണിക്കൂറിനകം പദവിയിൽ നിന്നു മാറ്റുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നൽകിയത് അവരെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
വിമത എംഎൽഎമാരുടെ ഓഫിസുകൾ ശിവസേനാ പ്രവർത്തകർ ആക്രമിച്ചതോടെ മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതവിഭാഗവും വൻശക്തിപ്രകടനം നടത്തി. ശ്രീകാന്തിന്റെ ഓഫിസിനു നേരെയും ആക്രമണമുണ്ടായി.
അസമിൽ നിന്നു പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെത്തിയ ഏക്നാഥ് ഷിൻഡെ, മുതിർന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി ചർച്ച നടത്തിയെന്നാണു റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നിയമനടപടികളെല്ലാം വിലയിരുത്തിയ ശേഷം മാത്രം പരസ്യ ഇടപെടൽ മതിയെന്നാണു ബിജെപി നിലപാട്.
55 ശിവസേന എംഎൽഎമാരിൽ 40 പേരുടെയും 10 സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ശക്തമായ തീരുമാനങ്ങളൊന്നും വിമതർ ഇന്നലെയും പ്രഖ്യാപിച്ചില്ല. ഉദ്ധവിനു ശിവസേനാ ദേശീയ നിർവാഹക സിമിതിയോഗം പൂർണപിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, മുൻകേന്ദ്രമന്ത്രി അനന്ത് ഗിഥെ, പ്രമുഖ നേതാവ് രാംദാസ് കദം എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.
സ്പീക്കറില്ലാതെ നിയമസഭ
മഹാരാഷ്ട്രയിൽ നിയമസഭാ സ്പീക്കറുടെ കസേര ഒഴിഞ്ഞുകിടക്കുന്നതു കൊണ്ടാണു ഡപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ (എൻസിപി) ചുമതലകൾ വഹിക്കുന്നത്. 2019ൽ മഹാ വികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാർ ചുമതലയേറ്റപ്പോൾ ഇപ്പോഴത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെയായിരുന്നു സ്പീക്കർ. 2020 ഫെബ്രുവരിയിൽ പാർട്ടി പദവി ഏറ്റെടുക്കാൻ അദ്ദേഹം രാജിവച്ചു. കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് വൈകി. ലോക്ഡൗണിനു ശേഷം സ്പീക്കർ തിരഞ്ഞെടുപ്പിന് പലവട്ടം അനുമതി തേടിയെങ്കിലും ഗവർണർ സമ്മതിക്കാഞ്ഞത് വിവാദമായിരുന്നു.
English Summary: Maharashtra politics; Shiv Sena rebel approaches court