ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തിന്റെ പേരിലുള്ള വേട്ടയാടലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 വർഷത്തോളം ഒരു വാക്കു പോലും മിണ്ടാതെ സഹിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ ശിവൻ വിഷപാനം നടത്തുന്നതു പോലെ, മോദി എല്ലാ വേദനകളെയും നേരിടുന്നത് അടുത്തുനിന്നു കണ്ടു. ടീസ്ത സെതൽവാദ് ഉന്നയിച്ച ആരോപണങ്ങൾ ഗുജറാത്തിലെ ജനങ്ങൾ അംഗീകരിച്ചതേയില്ല. പിന്നീടുള്ള ഒരു തിരഞ്ഞെടുപ്പിലും ബിജെപി തോറ്റിട്ടില്ല.

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതു സുപ്രീം കോടതിയാണ്. അതും യുപിഎ കാലത്താണ്. എങ്ങനെയാണു കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെ സ്വാധീനിക്കാനാവുക? നല്ല ചെലവുള്ള അഭിഭാഷകരാണു ഹർജി നൽകിയ സന്നദ്ധസംഘടനയ്ക്കു വേണ്ടി ഹാജരായത്. സുപ്രീം കോടതി വിധിയോടെ ബിജെപിയുടെ മേലുണ്ടായിരുന്ന രക്തക്കറ മായ്ക്കപ്പെട്ടതായും പ്രവർത്തകർക്ക് ഇത് അഭിമാനനിമിഷമാണെന്നും അമിത് ഷാ പറഞ്ഞു. നമ്മുടെ പ്രധാന നേതാവ് എങ്ങനെ ഇരയാക്കപ്പെട്ടുവെന്നതിൽ വ്യക്തത വന്നുവെന്നതാണു വിധിയുടെ പ്രാധാന്യം.

ഇഡിക്കു മുന്നിൽ രാഹുൽ ഗാന്ധി ഹാജരാകുന്നതുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധങ്ങളെയും അമിത് ഷാ പരിഹസിച്ചു. ധർണയോ നാടകമോ കാണിക്കാതെ ഗുജറാത്ത് കലാപക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിനു നരേന്ദ്ര മോദി ഹാജരായിരുന്നു.

ഗോധ്രയിൽ ട്രെയിനിനു തീവച്ച് 59 കർസേവകരെ കൊലപ്പെടുത്തിയതാണ് എല്ലാറ്റിന്റെയും തുടക്കം. ബാക്കിയുണ്ടായതെല്ലാം രാഷ്ട്രീയപ്രേരിതമായിരുന്നു. ‘അമ്മയുടെ ഒക്കത്തിരുന്ന 16 ദിവസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ഈ കൈകകൾ കൊണ്ടാണ് ആ കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. ഇതൊക്കെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥർ നല്ല നിലയിലാണ് അവരുടെ ജോലി ചെയ്തത്. എന്നാൽ, ഗോധ്ര സംഭവത്തെ തുടർന്ന് ആളുകൾക്കിടയിൽ അമർഷമുണ്ടായിരുന്നു. പിന്നീടു നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു പൊലീസിനോ മറ്റാർക്കുമോ ഊഹമുണ്ടായിരുന്നില്ല. പിന്നീടു കാര്യങ്ങൾ കൈവിട്ടുപോയി. ഗുജറാത്ത് സർക്കാർ ഒന്നും വൈകിപ്പിച്ചിട്ടില്ല. സേനയെ കൃത്യസമയത്തു വിളിപ്പിച്ചു’– അമിത് ഷാ പറഞ്ഞു.

 

English Summary:  Modiji Endured Silently For 19 Years: Amit Shah On Gujarat Riots Ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com