മുഖ്യമന്ത്രിപദം നിരസിച്ച ഷിൻഡെ ചതിച്ചു; ആദിത്യ
Mail This Article
മുംബൈ ∙ ഏക്നാഥ് ഷിൻഡെക്കു മുഖ്യമന്ത്രിസ്ഥാനം കൈമാറാമെന്ന് അദ്ദേഹത്തെ തന്റെ പിതാവ് ഉദ്ധവ് താക്കറെ ഒരു മാസം മുൻപ് അറിയിച്ചെന്ന അവകാശവാദവുമായി ആദിത്യ താക്കറെ. അന്ന് അനുകൂലമായി പ്രതികരിക്കാത്ത ഷിൻഡെയാണ് ഇപ്പോൾ വിമതനീക്കം നടത്തിയതെന്നും മുംബൈയിൽ യുവസേനാ യോഗത്തെ അഭിസംബോധന ചെയ്യവേ ആദിത്യ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ മേയ് 20നാണ് ഇൗ സംഭാഷണം ഉണ്ടായത്. കൃത്യം ഒരു മാസം എത്തിയ വേളയിലാണു ഷിൻഡെ വഞ്ചിച്ചത്. മുഖ്യമന്ത്രിയുടെ അനാരോഗ്യവേളയിലാണു പിന്നിൽ നിന്നു കുത്തിയത്. വഞ്ചിച്ചവരോടു ക്ഷമിക്കുന്ന പ്രശ്നമില്ല. എന്നാൽ, ശിവസേനയുടെ വാതിൽ എപ്പോഴും തുറന്നുകിടക്കുകയാണ്. പോയവർക്കു മടങ്ങിവരാം, പോകേണ്ടവർക്കു പോകാം: ആദിത്യ പറഞ്ഞു.
തീ തുപ്പുന്ന വാക്കുകളുമായി അണികൾക്കിടയിൽ ആവേശം വിതച്ചു പാർട്ടിയെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ ഉദ്ധവ് പക്ഷം നടത്തുന്നത്. നേതാക്കളിൽ നല്ലൊരു വിഭാഗം കൈവിട്ടിരിക്കെ അണികളെ ഒപ്പം നിർത്താനായി താക്കറെ കുടുംബം നേരിട്ടു കളത്തിലിറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നു പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
English Summary: Aditya Thackeray slams Eknath Shinde