ADVERTISEMENT

ന്യൂഡൽഹി ∙ 6 സംസ്ഥാനങ്ങളിലായി 3 ലോക്സഭാ മണ്ഡലങ്ങളിലും 7 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും നേട്ടം; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്കും പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കും ത്രിപുരയിൽ സിപിഎമ്മിനും തിരിച്ചടി.

എസ്പി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവും സ്ഥാപകനേതാവ് അസംഖാനും യുപി നിയമസഭയിലേക്കു ജയിച്ചതിനെത്തുടർന്നു ലോക്സഭാംഗത്വം രാജിവച്ച അസംഗഡ്, റാംപുർ സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. 

പഞ്ചാബിൽ എഎപി നേതാവ് ഭഗവന്ത് മാൻ മുഖ്യമന്ത്രിയായതിനെത്തുടർന്നു ലോക്സഭാംഗത്വം രാജിവച്ച സാംഗ്രൂർ സീറ്റിൽ ശിരോമണി അകാലിദൾ ( അമൃത്സർ ) വിഭാഗത്തിന്റെ സിമ്രൻജിത് സിങ് മാൻ ആണു ജയിച്ചത്. ഖലിസ്ഥാൻ വാദിയായ സിമ്രൻജിത് സിങ് മാൻ മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇതോടെ, ലോക്സഭയിൽ എഎപിക്ക് അംഗമില്ലാതെയായി.

ത്രിപുര നിയമസഭയിൽ 4 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് പ്രാതിനിധ്യം വീണ്ടെടുത്തു. കോൺഗ്രസിൽ തിരിച്ചെത്തിയ സുദീപ് റോയ് ബർമൻ, അഗർത്തല മണ്ഡലത്തിൽ ജയിച്ചു. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മണിക് സാഹ, ടൗൺ ബർദൊവാലി മണ്ഡലത്തിൽ ജയിച്ചു. രാജ്യസഭാംഗമായിരിക്കെയാണ് സാഹ ത്രിപുര മുഖ്യമന്ത്രിയായത്. ജുബരാജ്നഗർ (മാലിന ദേബ്നാഥ്), സുർമ (സ്വപ്ന ദാസ്) മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.

ജാർഖണ്ഡിലെ മന്ധറിൽ കഴിഞ്ഞ തവണ ജെവിഎം ജയിച്ച സീറ്റിൽ ഇത്തവണ ജെഎംഎം സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയായി കോൺഗ്രസ് നിർത്തിയ സ്ഥാനാർഥി ജയിച്ചു. ആന്ധ്ര പ്രദേശിലെ അത്മകുർ നിയമസഭാ മണ്ഡലത്തിൽ വൈഎസ്ആർ കോൺഗ്രസും ഡൽഹിയിലെ രജീന്ദർ നഗറിൽ എഎപിയും സീറ്റ് നിലനിർത്തി. 

 

ഉപതിരഞ്ഞെടുപ്പ് ഫലം

ലോക്സഭ (3)

പഞ്ചാബ്

സാംഗ്രൂർ – 

സിമ്രൻജിത് സിങ് മാൻ – 

ശിരോമണി അകാലി ദൾ 

(അമൃത്‌സർ)

ഭൂരിപക്ഷം 5822

 

ഉത്തർപ്രദേശ്

അസംഗഡ് – 

ദിനേശ് ലാൽ യാദവ് – 

ബിജെപി 

ഭൂരിപക്ഷം 8679

 

റാംപുർ – 

ഗണശ്യാം സിങ് ലോധി – 

ബിജെപി 

ഭൂരിപക്ഷം42,192

 

English Summary: Loksabha by election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com