സൈബർ സുരക്ഷാ മാർഗരേഖ ഇന്നു മുതൽ പ്രാബല്യത്തിൽ
Mail This Article
ന്യൂഡൽഹി ∙ വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ 28നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്–ഇൻ) ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്ത് സൈബർസുരക്ഷ ശക്തമാക്കാനാണ് പുതിയ നീക്കം. സ്വകാര്യമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പുനൽകുന്ന വിപിഎൻ കമ്പനികൾ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന ചട്ടത്തിൽ പ്രതിഷേധിച്ച് 3 കമ്പനികൾ ഇന്ത്യയിലെ സെർവറുകൾ നീക്കിയിരുന്നു. രാജ്യത്തെ നിയമം പാലിക്കാൻ കഴിയാത്ത കമ്പനികൾ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. സെർട്–ഇൻ വെബ്സൈറ്റ്: www.cert-in.org.in, ഇമെയിൽ: incident@cert-in.org.in, ഫോൺ: 1800–11–4949.
മാറ്റങ്ങൾ ഇങ്ങനെ:
∙ സൈബർ സുരക്ഷാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ 6 മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ അറിയിക്കണം. വിവരച്ചോർച്ച, വൈറസ്/മാൽവെയർ ആക്രമണം, ഹാക്കിങ്, വ്യാജ മൊബൈൽ ആപ്പുകൾ, ഡിജിറ്റൽ ആൾമാറാട്ടം അടക്കം 20 തരം സൈബർ സുരക്ഷാപ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
∙ എല്ലാ സ്ഥാപനങ്ങളും അവരുടെ ഐടി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അടയാളപ്പെടുത്തുന്ന ലോഗ് 180 ദിവസത്തേക്ക് സൂക്ഷിക്കണം. സുരക്ഷാ പ്രശ്നം റിപ്പോർട്ട് ചെയ്താൽ ഇതും ഒപ്പം നൽകണം.
∙ ഡേറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്/സെർവർ (വിപിഎൻ/വിപിഎസ്), ക്ലൗഡ് സേവനദാതാക്കൾ എന്നിവ 5 വർഷത്തേക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ, ഐപി വിലാസം അടക്കമുള്ളവ സൂക്ഷിക്കണം.
∙ ക്രിപ്റ്റോകറൻസി അടക്കമുള്ളവയുടെ വെർച്വൽ അസറ്റ് എക്സ്ചേഞ്ചുകളും അനുബന്ധ വോലറ്റ് സേവനങ്ങളും ഉപയോക്താവിന്റെ തിരിച്ചറിയൽ വിവരവും (കെവൈസി) സാമ്പത്തിക ഇടപാട് വിവരങ്ങളും 5 വർഷം സൂക്ഷിക്കണം. ഇടപാടുമായി ബന്ധപ്പെട്ട ഐപി വിലാസം, ഇടപാട് നമ്പർ, അക്കൗണ്ട് വിലാസം എന്നിവയുമുണ്ടായിരിക്കണം.
Content Highlight: Cyber security guidlines