ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ കോടതികളുടെ നിലവിലെ അവസ്ഥ കാണുമ്പോൾ നാണക്കേടു കൊണ്ടു തല കുനിഞ്ഞുപോകുന്നതായി മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ തുറന്നടിച്ചു. 

50 വർഷമായി താൻ‌ കൂടി ഭാഗമായിട്ടുള്ള ജുഡീഷ്യറിയിലെ ചിലർ നിരാശപ്പെടുത്തുന്നതായും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു. ഭരണഘടന നൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ സുപ്രീം കോടതി തടസ്സപ്പെടുത്തുന്ന നിർഭാഗ്യകരമായ അവസ്ഥയാണ് അടുത്തകാലത്തുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ബിജെപി സർക്കാർ കൊണ്ടുവന്നിട്ടുള്ളതെന്നും സ്ഥാപനങ്ങളുടെ കഴുത്തുഞെരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

നിയമവാഴ്ച അനുദിനം തകരുന്നു. നിയമവാഴ്ച സംരക്ഷിക്കാനായി രൂപംകൊടുത്തിട്ടുള്ള ജുഡീഷ്യറി നഗ്നമായ ലംഘനം കാണുമ്പോൾ കണ്ണടയ്ക്കുകയാണെന്നും സിബൽ ആരോപിച്ചു.

നാലു വർഷം മുൻപ് ചെയ്ത ട്വീറ്റിന്റെ പേരിൽ ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ചിന്തിക്കാൻ പോലുമാകാത്തതാണ്. 

അറസ്റ്റ് നിയമവിരുദ്ധമാണെന്നു കണ്ടപ്പോൾ മറ്റു പല കാരണങ്ങളിലേക്കു വഴിതിരിച്ചുവിടാനാണ് അന്വേഷണസംഘം ഇപ്പോൾ ശ്രമിക്കുന്നത്.

കോടതിക്കു മുന്നിൽ വാദിക്കാത്ത കാര്യങ്ങളിൽ കണ്ടെത്തലുകൾ നടത്തുകയാണ് ചില ജഡ്ജിമാർ ചെയ്യുന്നതെന്ന് സാകിയ ജാഫ്രി കേസിലെ വിധിയെ പരാമർശിച്ച് സിബൽ പറഞ്ഞു. ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിന്റെ പേരിൽ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ വിഭാഗം ആശങ്ക പ്രകടിപ്പിച്ചത് നിശ്ചയമായും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുമെന്നും സിബൽ പറഞ്ഞു.

English Summary: I hang my head in shame: Kapil Sibal on state of judiciary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com