അമരാവതി കൊലപാതകത്തിലും എൻഐഎ അന്വേഷണം
Mail This Article
മുംബൈ ∙ ജൂൺ 21നു മഹാരാഷ്ട്രയിലെ അമരാവതിയിൽ മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസ് എൻഐഎ ഏറ്റെടുത്തു. ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ (54) വാട്സാപ്പിൽ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. മുദ്ദ്‌സിർ അഹമ്മദ് (22), ഷാറുഖ് പഠാൻ (25), അബ്ദുൽ തൗഫീഖ് (24) ഷുഐബ് ഖാൻ (22), അതീബ് റാഷിദ് (22) എന്നിവർ അറസ്റ്റിലായി. ഇവരെ നിയോഗിച്ച മുഖ്യപ്രതി ഇർഫാൻ ഖാനു (32) വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് അമരാവതി പൊലീസ് കമ്മിഷണർ ഡോ. ആരതി സിങ് പറഞ്ഞു. ഇയാൾ എൻജിഒ നടത്തുകയാണെന്നും 10,000 രൂപയാണു കൊലയാളികൾക്കു വാഗ്ദാനം ചെയ്ത പ്രതിഫലമെന്നും പൊലീസ് അറിയിച്ചു.
ഉമേഷ് കടയടച്ച് ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ രാത്രി പത്തിനും 10.30നും ഇടയ്ക്കാണു കൊല്ലപ്പെട്ടത്. 2 ബൈക്കുകളിൽ പിന്തുടർന്നവർ ഇടയ്ക്കുവച്ചു തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യലാൽ കൊല്ലപ്പെട്ട കേസും എൻഐഎയാണ് അന്വേഷിക്കുന്നത്.
English Summary: NIA investigation in amaravathi murder case