ADVERTISEMENT

ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് നിർത്തിയേക്കില്ല. രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യത്തിലെന്ന പോലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതാണ് ഉചിതമെന്നാണു പാർട്ടിനിലപാട്.

പ്രതിപക്ഷ കക്ഷികളുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തി സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

പാർലമെന്റിലെ ഇരു സഭകളിലെയും എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്. ജയസാധ്യത ഇല്ലെങ്കിലും പ്രതിപക്ഷ ഐക്യമുറപ്പാക്കാൻ പൊതു സ്ഥാനാർഥിയുടെ സാന്നിധ്യം സഹായിക്കുമെന്നാണു വിലയിരുത്തൽ. അതേസമയം, രാഷ്ട്രീയ പരിഗണനകൾ മാറ്റിവച്ചു പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയെ ബിജെപി മുന്നോട്ടു വച്ചാൽ പിന്തുണയ്ക്കുന്ന കാര്യവും പരിഗണിക്കും.

എൻഡിഎയുടെ സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി , പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് എന്നിവരുടെ പേരുകൾ ഉയർന്നിട്ടുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരും ഉയർന്നിട്ടുണ്ട്. സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലെ പേരുകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നുമാണു ബിജെപിയുടെ നിലപാട്. ആർഎസ്എസ് പാരമ്പര്യമുള്ളയാളെ ഉപരാഷ്ട്രപതിയാക്കണമെന്ന വാദവും പാർട്ടിയിലുയർന്നിട്ടുണ്ട്. ഓഗസ്റ്റ് 6നു നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ ഇറങ്ങും.

 

 

English Summary: Vice President opposition candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com