അശോകസ്തംഭത്തിൽ ‘സിംഹവിവാദം’; സിംഹങ്ങൾക്ക് ആക്രമണോത്സുക ഭാവമെന്ന് പരാതി
Mail This Article
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങളുടെ രൂപഭാവത്തെ ചൊല്ലി തർക്കം. ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢിയേറിയതുമായ അശോകസ്തംഭത്തിനു പകരം ആക്രമണോത്സുക ഭാവമുള്ളതാണ് സ്ഥാപിച്ചതെന്നാണ് പരാതി.
നിലവിൽ സ്ഥാപിച്ചതു മാറ്റണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, സാരനാഥിലെ യഥാർഥ അശോകസ്തംഭമാണു മാതൃകയാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഷ്ട്രീയനീക്കമാണ് ആരോപണമെന്നും ബിജെപി പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് മോദി അശോകസ്തംഭം അനാഛാദനം ചെയ്തത്. മോദി അനാഛാദനം ചെയ്തതു ഭരണഘടനാ വിരുദ്ധമാണെന്നും ചടങ്ങിന് തങ്ങളെ ക്ഷണിക്കാഞ്ഞത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രി അനാഛാദനം ചെയ്തതിൽ അപാകതയില്ലെന്നും കെട്ടിടം നിർമിക്കുന്നതു സർക്കാരാണെന്നും പൂർത്തിയാകുന്ന മുറയ്ക്കു പാർലമെന്റ് ഭരണവിഭാഗത്തിനു കൈമാറുമെന്നും ബിജെപി മറുപടി നൽകി.
വിമർശനങ്ങൾ:
∙ ‘സാരനാഥിലെ മഹാപ്രതിമയാണോ ഗിർ വനത്തിലെ സിംഹത്തിന്റെ വികല രൂപമാണോ സ്തംഭത്തിലുള്ളതെന്നു മോദി പരിശോധിക്കണം.’ – അധീർ രഞ്ജൻ ചൗധരി (ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ്)
∙ ‘‘സത്യമേവ ജയതേയിൽനിന്നു സിംഹമേവ ജയതേയിലേക്കുള്ള മാറ്റമാണിത്.’’ – മഹുവ മൊയ്ത്ര (തൃണമൂൽ എംപി)
∙ ‘‘നമ്മുടെ സിംഹങ്ങൾക്ക് എന്തിനാണ് ക്രൂരഭാവം? ദേശീയ ചിഹ്നത്തെ ഈ രീതിയിൽ ഉപയോഗിച്ചു കൊണ്ടുള്ള വിവാദം ഒഴിവാക്കേണ്ടതായിരുന്നു.’’ – എസ്. ഇർഫാൻ ഹബീബ് (ചരിത്രകാരൻ)
∙ ‘‘ഗാന്ധിയിൽനിന്നു ഗോഡ്സെയിലേക്കുള്ള മാറ്റമാണ് ശോകസ്തംഭത്തിലേത്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ.’ – പ്രശാന്ത് ഭൂഷൺ (മുതിർന്ന അഭിഭാഷകൻ)
∙ സർക്കാർ വിശദീകരണം
‘‘സാരനാഥിലെ അശോകസ്തംഭത്തിന്റെ പകർപ്പാണിത്. വലുപ്പത്തിലെ വ്യത്യാസം മാത്രമേയുള്ളൂ. പ്രതിമസ്ഥാപിച്ചിരിക്കുന്ന ഉയരം ഉൾപ്പെടെയുള്ളവയും അവയിലേക്കുള്ള നോട്ടവും പരിഗണിക്കണം, അതനുസരിച്ചാകും മുഖഭാവത്തിലെ വ്യത്യാസം’’ – ഹർദീപ് സിങ് പുരി (കേന്ദ്ര നഗരവികസന മന്ത്രി)
English Summary: Political controversy over national emblem on Parliament building