ADVERTISEMENT

സന്താൾ ഗോത്രവർഗക്കാർ തിങ്ങിതാമസിക്കുന്ന ഒഡീഷയിലെ റായ്‌രംഗ്പുർ എന്ന ചെറുപട്ടണത്തിനും തൊട്ടടുത്തുള്ള ഉപർബേദ ഗ്രാമത്തിനും ഇന്നലെ ‘വിജയദിവസ’മായിരുന്നു. കർഷകർ ഒരു ദിവസത്തേക്കു ജോലിനിർത്തി തെരുവിലിറങ്ങി നൃത്തംവച്ചു. കച്ചവടക്കാർ മധുരപലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്തു. കാലം തെറ്റിയെത്തിയ ഹോളി പോലെ നിരത്തുകൾ നിറം വാരിയണിഞ്ഞു. ദ്രൗപദി മുർമുവിന്റെ നേട്ടത്തിൽ എല്ലാം മറന്ന് ആഹ്ലാദിച്ചു, ജന്മനാടായ ഒഡീഷ.

തദ്ദേശ ജനപ്രതിനിധിയായി രാഷ്ട്രീയപ്രവർത്തനമാരംഭിച്ച ദ്രൗപദി മുർമു കാൽനൂറ്റാണ്ടിനിപ്പുറം രാഷ്ട്രപതിയാകുമ്പോൾ ആഹ്ലാദിക്കാൻ റായ്‌രംഗ്പുരിനും ഉപർബേദയ്ക്കും സമീപ ഗ്രാമങ്ങൾക്കും ഏറെ കാരണങ്ങളുണ്ട്. രണ്ടര പതിറ്റാണ്ടായി ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിലെ ഗോത്ര ഗ്രാമങ്ങളുടെ മുഖമാണ് ദ്രൗപദി മുർമു. സ്പോർട്സിലും കലയിലും മാത്രമല്ല, പൊതുജീവിതത്തിലും മടികൂടാതെ പുറത്തിറങ്ങിവരുന്ന സന്താൾ പെൺകുട്ടികളുടെ ആദ്യകാല പ്രതിനിധിയായിരുന്നു ദ്രൗപദി.

പ്രധാന നേതാക്കളൊന്നും എത്തിയിരുന്നില്ലെങ്കിലും പാർട്ടി വ്യത്യാസമില്ലാതെ നാട്ടുകാർ ദ്രൗപദിയുടെ വിജയം ആഘോഷമാക്കി. ഗോത്ര വാദ്യോപകരണങ്ങളായ ടുംഡയും തമക്കും പട്ടണത്തിന്റെയും ഗ്രാമങ്ങളുടെയും മുക്കിലും മൂലയിലുമുണ്ടായിരുന്നു. പരമ്പരാഗത ചെക്ക് വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകൾ നൃത്തം ചെയ്തു.

ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന മട്ടാണു പലർക്കും. മന്ത്രിയായപ്പോഴും ഗവർണറായപ്പോഴും ഗ്രാമവാസികളിൽ ഒരാളായിരുന്നു ദ്രൗപദി ദീദി. ‘‘എന്റെ ചേച്ചിയെ പഠിപ്പിച്ചെന്ന ബന്ധം മാത്രമാണു ഞങ്ങൾ തമ്മിലുള്ളത്. പക്ഷേ, ഏതു തിരക്കിലും എന്നെ പേരെടുത്തു വിളിക്കും. ബിസിനസിൽ പ്രശ്നങ്ങളുണ്ടായപ്പോൾ കേട്ടറിഞ്ഞ് അന്വേഷിച്ചു’’– റായ്റംഗ്പുരിൽ സ്കൂൾ സ്റ്റേഷനറി ബിസിനസ് നടത്തുന്ന അമിത് അഗർവാൾ പറയുന്നു. ഈ പട്ടണത്തിൽ ഏതൊരാൾക്കും ഇത്തരം കഥകൾ പങ്കുവയ്ക്കാനുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

‘‘ലാളിത്യമാണ് ദ്രൗപദി ദീദി. സാമ്പത്തിക ബുദ്ധിമുട്ടുള്ള എനിക്കു പലപ്പോഴും ചെറിയ തുകകളും സാരിയും തന്നിട്ടുണ്ട്. എന്റെ ആദ്യ സൈക്കിൾ അവർ തന്നതാണ്. അവരുടെ നേട്ടം ഞങ്ങൾ ഗോത്ര വർഗക്കാരുടേതു മുഴുവനുമാണ്’’– ഉപർബേദയിൽനിന്നുള്ള മാലതി ടുഡു പറയുന്നു. പാടത്തെ ഒരു ദിവസത്തെ കൃഷിപ്പണിക്ക് അവധി നൽകിയാണ് അവർ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

റായ്‌രംഗ്പുർ-ജംഷഡ്പുർ റോഡിലെ ദ്രൗപദി മുർമുവിന്റെ വീടായിരുന്നു ഇന്നലത്തെ ആഘോഷങ്ങളുടെ സിരാകേന്ദ്രം. വീടിനുപുറത്ത് പുലർച്ചെ മുതൽ നൃത്തമാരംഭിച്ചു. അകത്തെ ഹാളിലെ ടിവി സ്ക്രീനിനു മുന്നിൽ മുതിർന്നവർ തിങ്ങിനിറഞ്ഞു. ദ്രൗപദിക്കൊപ്പം താമസിക്കുന്ന ഇളയ സഹോദരൻ തരണി സെൻ ഏവർക്കും ആതിഥേയനായി. വിജയം പ്രഖ്യാപിച്ചശേഷം ലഡുവിതരണം നടത്താനാണു തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാർ അതിനൊന്നും കാത്തുനിൽക്കാതെ രാവിലെ മുതൽ മധുരപലഹാര വിതരണം തുടങ്ങിയിരുന്നു. ദേശീയപാതയിലൂടെ വന്ന ട്രക്കുകൾ വരെ തടഞ്ഞ് മധുരം നൽകി. ചെറുപട്ടണത്തിലെ ആഘോഷത്തിന്റെ കാരണമറിയാതെ അവരിൽ പലരും ആദ്യം അമ്പരന്നു. ഉപർബേദയിൽ അവരുടെ ജന്മവീടിനു മുൻപിലും സ്കൂളിലും ആഘോഷാന്തരീക്ഷമായിരുന്നു. ഏഴാം ക്ലാസ് വരെ ദ്രൗപദി പഠിച്ച ഉപർബേദ യുപി സ്കൂൾ പ്രത്യേക ആഘോഷപരിപാടികൾ നടത്തി. പഹാദ്പുർ ഗ്രാമത്തിലെ ഭർതൃവീടും ആഘോഷമയം.

ദ്രൗപദി മുർമുവിനു പിന്തുണ നൽകിയ ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും ആഘോഷത്തിൽ പങ്കാളികളായി. മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്നായിക്കിന്റെ കയ്യിൽ ദ്രൗപദി മുർമു രാഖി കെട്ടുന്ന ചിത്രം കൂറ്റൻ ഫ്ലെക്സുകളിൽ പ്രിന്റ് ചെയ്ത് പലയിടത്തും സ്ഥാപിച്ചിരുന്നു.

English Summary: Celebration in Draupadi Murmu's native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com