ADVERTISEMENT

അയത്നലളിതമായ 5 വർഷം. അങ്ങനെയാവും രാഷ്ട്രപതികാലത്തെക്കുറിച്ച് റാം നാഥ് കോവിന്ദും കരുതുന്നത്. അൽപം മുൻപാണ് രാഷ്ട്രപതിയായതെന്നു തോന്നുന്നുവെന്ന് ഈയിടെ അദ്ദേഹം എഴുതി. ഡൽഹിയുടെ ഭരണ-രാഷ്ട്രീയ കാലാവസ്ഥയ്ക്കു വിരുദ്ധമായി, വിവാദങ്ങളിലോ തർക്കങ്ങളിലോ രാഷ്ട്രപതിഭവന്റെയും തന്റെ തന്നെയും പേരു വരുത്താതെയാണ് റാം നാഥ് കോവിന്ദ് കാലാവധി തികയ്ക്കുന്നത്.

ഡൽഹിയിൽ 5 വർഷത്തിലൊരിക്കൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുന്നത് മഴക്കാലത്താണ്. കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ഡൽഹിയിൽ മഴ പെയ്തു. വിജയാഘോഷ പ്രസംഗത്തിൽ കോവിന്ദ് പറഞ്ഞു– ‘‘ആർക്കറിയാം, എത്ര റാം നാഥുമാർ ഇപ്പോൾ മഴ നനയുന്നുണ്ടാവും.’’ കുഞ്ഞുന്നാളിലെ മഴക്കാലമായിരുന്നു കോവിന്ദിന്റെ മനസ്സിലുണ്ടായിരുന്നത്. ചോർന്നൊലിക്കുന്ന പുരയിൽ, മഴവീഴാത്ത മൂലകളിലേക്ക് ഒതുങ്ങിനിന്ന കാലം.

പദവിക്കനുയോജ്യമായി ഭരണഘടനാപരമായ ഒതുങ്ങിനിൽപുകൂടിയാണ് 5 വർഷം രാഷ്ട്രപതിഭവനിൽ കണ്ടത്. സർക്കാരുമായി ഏതെങ്കിലും വിഷയത്തിൽ ഏറ്റുമുട്ടലുണ്ടായില്ല; ഒപ്പിനായി ലഭിച്ച ബില്ലുകൾ വച്ചുതാമസിച്ചതുമില്ല. സങ്കീർണമായ ഭരണപ്രതിസന്ധിയില്ലാത്തതായിരുന്നു കാലം എന്നതിനാൽതന്നെ, രാഷ്ട്രപതിയുടെ തീരുമാനം നിർണായകമാകുന്ന സാഹചര്യങ്ങളുണ്ടായതുമില്ല. ഭരണനേതൃത്വത്തിന്റെ രീതിതാൽപര്യങ്ങൾ പരിഗണിക്കുമ്പോൾ വിയോജിപ്പുകൾക്കു കാരണമില്ലെന്നു വാദിക്കുന്നവരുണ്ടാവും.

അവശ്യഘട്ടങ്ങളിൽ പറയേണ്ട കാര്യങ്ങൾ കോവിന്ദ് പറഞ്ഞിട്ടുണ്ട്. ദലിത് വിഭാഗങ്ങൾക്കു നേരെ അക്രമങ്ങൾ വർധിച്ചപ്പോൾ പരസ്യമായിത്തന്നെ അദ്ദേഹം വിമർശനമുന്നയിച്ചു. ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെടാൻ പാടില്ലെന്നും എല്ലാവരും മാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു; മറ്റുള്ളവരെ അപഹസിച്ചുകൊണ്ടല്ല വിയോജിക്കേണ്ടതെന്നും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കാനുള്ള തീരുമാനത്തിലും വിവാദമായ കൃഷി നിയമങ്ങളിലും കോവിന്ദ് ഒപ്പുവച്ചു. തനിക്ക് ആശയക്കുഴപ്പമുണ്ടായ അവസരങ്ങളുണ്ടെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഡോ.ബി.ആർ.അംബദ്കറിന്റെ വാക്കുകളാണ് തനിക്ക് അപ്പോൾ തുണയായതെന്നും– ‘‘രാഷ്ട്രപതി രാഷ്ട്രത്തിന്റെ പ്രതിനിധിയാണ്.’’

സർക്കാരിനെയും നിവേദനങ്ങളുമായെത്തുന്ന പ്രതിപക്ഷ അംഗങ്ങളെയും തുല്യക്ഷമയോടെ കേൾക്കുകയെന്നതായിരുന്നു കോവിന്ദിന്റെ രീതി. സർക്കാരിനോടായാലും പ്രതിപക്ഷത്തോടായാലും താൻ എന്തു പറഞ്ഞുവെന്നു കോവിന്ദ് പുറത്തറിയിക്കില്ലായിരുന്നു. സർക്കാരിനെക്കുറിച്ചു പരാതികൾ മാത്രമുള്ള പ്രതിപക്ഷം, കോവിന്ദിനെ വിമർശിച്ച് അരവാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിഷ്പക്ഷതയെക്കുറിച്ച് പലരും പറയാറുമുണ്ട്. രാഷ്ട്രം മതനിരപേക്ഷമെന്നതിനാൽത്തന്നെ, മതപരമായ ചടങ്ങുകൾ രാഷ്ട്രപതിഭവനിൽ പാടില്ലെന്നു കോവിന്ദ് തുടക്കത്തിൽതന്നെ നിർദേശിച്ചു.

രാഷ്ട്രപതിഭവനു പുറത്ത്, വ്യക്തിയെന്ന നിലയ്ക്ക് തനിക്കുള്ള വിശ്വാസപരമായ താൽപര്യങ്ങൾ മാറ്റിവച്ചതുമില്ല. രാഷ്ട്രപതിയും വിമർശനങ്ങൾക്ക് അതീതമായി നിൽക്കുന്നയാളല്ലെന്നു ജഡ്ജിമാരോടു പറഞ്ഞപ്പോൾ, ജനാധിപത്യത്തിന്റെ അടിസ്ഥാനസ്വഭാവം കൂടിയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഭരണഘടനാപരമായ പദവികളിലുള്ളവർ വ്യക്തിപരമായ താൽപര്യങ്ങൾക്ക് അതീതരായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞത് സുപ്രീം കോടതിയിലെ വിവാദങ്ങളുടെ കാലത്താണ്.

കഠിനവഴികൾ ചവിട്ടി വന്ന രാഷ്ട്രപതി, സഹാനുഭൂതിയുടെ പല നല്ല മാതൃകകളും കാട്ടിയിട്ടുണ്ട്. സൈക്ലിങ്ങിൽ മിടുക്കു കാട്ടിയ, ബിഹാറിലെ മധുബനിയിൽനിന്നുള്ള റിയാസ് എന്ന കുട്ടിക്ക് സ്വന്തമായൊരു റേസിങ് സൈക്കിൾ ഇല്ലെന്നറിഞ്ഞപ്പോൾ, കോവിന്ദ് അവനൊരു സൈക്കിൾ സമ്മാനിച്ചു. കോവിഡ്കാലത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഷ്ട്രപതിഭവനിലേക്ക് കോവിഡ് പോരാളികളെ ക്ഷണിച്ചപ്പോൾ, അതു രാഷ്ട്രം അവർക്കു നൽകുന്ന ആദരമായി.

നാം ശ്വസിക്കുന്നത് ഒരേ വായു

രാജ്യത്ത് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടേണ്ടതുണ്ടെന്ന് കോവിന്ദ് പല തവണ ഓർമിപ്പിച്ചിട്ടുണ്ട്. ഷിംലയിൽ, രാഷ്ടപ്രതിയുടെ വേനൽക്കാല വസതിയിലിരുന്ന് കോവിന്ദ് എഴുതി– ‘‘എല്ലാവരും ശ്വസിക്കുന്നത് ഒരേ വായുവാണ്, തണൽ നൽകുന്നതിൽ മരങ്ങൾ വേർതിരിവു കാണിക്കാറില്ല. 

സാഹോദര്യവും സഹാനുഭൂതിയും പ്രകൃതിയുടെ ജനിതകഘടനയിൽ എഴുതിച്ചേർത്തിരിക്കുന്നു. സമൂഹമെന്ന നിലയ്ക്ക് നാം മറ്റെന്തൊക്കെ ചെയ്താലും, സഹാനുഭൂതിയും സാഹോദര്യവും പരസ്പര ബഹുമാനവും ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകളിൽനിന്നും സ്വപ്നങ്ങളിൽനിന്നും ഒഴിവാക്കാനാവില്ല.’’

Content Highlight: Ram Nath Kovind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com