ADVERTISEMENT

ന്യൂഡൽഹി ∙ മാധ്യമങ്ങൾ ‘കംഗാരു കോടതി’കളായി മാറുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ വിമർശിച്ചു. റാഞ്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആൻഡ് റിസർച് ഇൻ ലോയിലെ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കുന്നതാണു നല്ലത്. അതിരുകടന്നുള്ള ഇടപെടലുകൾ ഒഴിവാക്കണം. അച്ചടിമാധ്യമങ്ങൾ ഇപ്പോഴും നിശ്ചിത തോതിലുള്ള ഉത്തരവാദിത്തം പാലിക്കുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം തീർത്തുമില്ല.

സമൂഹമാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. ജഡ്ജിമാർക്കെതിരെ മാധ്യമങ്ങളിൽ, പ്രത്യേകിച്ചു സമൂഹമാധ്യമങ്ങളിൽ പലപ്പോഴും സംഘടിതമായ പ്രചാരണമാണു നടക്കുന്നതെന്നും ജസ്റ്റിസ് രമണ കുറ്റപ്പെടുത്തി. ജുഡീഷ്യറിയുടെ ന്യായമായ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും വർധിക്കുന്ന മാധ്യമവിചാരണ ബാധിക്കുന്നുണ്ട്.
നവമാധ്യമങ്ങൾക്കു വിഷയങ്ങൾ വലിയ ചർച്ചയാക്കാനുള്ള കഴിവുണ്ടെങ്കിലും തെറ്റും ശരിയും തമ്മിൽ വിവേചിച്ചറിയാനുള്ള കഴിവില്ല.

കേസുകൾ തീർപ്പാക്കുന്നതിൽ മാധ്യമ വിചാരണകൾ വഴികാട്ടിയാകില്ല. അനുഭവപരിചയമുള്ള ജഡ്ജിമാർക്കു പോലും തീരുമാനമെടുക്കാൻ പ്രയാസമേറിയ വിഷയങ്ങളിൽ മാധ്യമങ്ങൾ കംഗാരു കോടതികൾ നടത്തുന്നു. നീതി നിർവഹണവുമായി ബന്ധപ്പെട്ട നിശ്ചിത അജൻഡകളോടെ മാധ്യമങ്ങൾ നടത്തുന്ന സംവാദങ്ങൾ ജനാധിപത്യത്തിന് ദോഷമാണ്. ജഡ്ജിമാർ ഉടൻ പ്രതികരിക്കണമെന്നില്ല. ദയവു ചെയ്ത് അതിനെ ബലഹീനതയോ നിസ്സഹായതയോ ആയി തെറ്റിദ്ധരിക്കരുത്. സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമ്പോൾ ബാഹ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്താണ് ‘കംഗാരുകോടതി’

പക്ഷപാതപരമായി വിധി പ്രസ്താവിക്കുന്ന നിയമസാധുതയില്ലാത്ത വിചാരണയെയാണു ‘കംഗാരു കോടതി’എന്നു വിശേഷിപ്പിക്കുന്നത്. കംഗാരുവിനെപ്പോലെ ‘കുതിച്ചുചാടി’ തെളിവുകളെ അവഗണിച്ചോ മറികടന്നോ വിധിതീർപ്പിലേക്ക് എത്തുകയാണു കംഗാരു കോടതി ചെയ്യുന്നത്.

English Summary: Media is running kangaroo courts: CJI Ramana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com