ന്യൂഡൽഹി ∙ നമ്മുടെ വൈവിധ്യങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ടു മാത്രമേ ഏകവും ശ്രേഷ്ഠവുമായ ഇന്ത്യ കെട്ടിപ്പടുക്കാനാവൂ എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അഭിപ്രായപ്പെട്ടു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞയ്ക്കു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഭാഷകളുടെയും മതങ്ങളുടെയും ഭക്ഷണശീലങ്ങളുടെയും ജീവിത ശൈലികൾ, ആചാരങ്ങൾ എന്നിവയുടെയും വൈവിധ്യം ഉൾക്കൊണ്ടു മാത്രമേ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തൂ. രാജ്യത്തിന്റെയും പൗരരുടെയും ജനാധിപത്യ, സാംസ്‌കാരിക ആദർശങ്ങൾ എല്ലായ്പ്പോഴും ഊർജസ്രോതസ്സായിരിക്കും. 75 വർഷത്തിനിടെ പാർലമെന്ററി ജനാധിപത്യ രാജ്യമെന്ന നിലയിൽ, പങ്കാളിത്തത്തിലൂടെയും ഐക്യത്തിലൂടെയും പുരോഗതി കൈവരിക്കാനുള്ള ദൃഢനിശ്ചയത്തിലൂന്നിയാണ് ഇന്ത്യ മുന്നേറിയത്.
വാർഡ് കൗൺസിലർ എന്ന നിലയിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയർന്നുവരാൻ തനിക്ക് അവസരം ലഭിച്ചത് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിദൂര ഗോത്രമേഖലയിലെ ദരിദ്ര ഭവനത്തിൽ ജനിക്കുന്ന പെൺകുട്ടിക്ക് ഇന്ത്യയിലെ പരമോന്നത ഭരണഘടനാ പദവിയിലെത്താൻ കഴിയുമെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രകടമാക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടാൻ ഗ്രാമം വിട്ടു വന്ന തന്റെ ജീവിതയാത്ര അവർ വിവരിച്ചു.
രാഷ്ട്രപതി സ്ഥാനം വ്യക്തിപരമായ നേട്ടമല്ല, മറിച്ച് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവരുടെയും നേട്ടമാണ്. ഇന്ത്യയിലെ ദരിദ്രർക്ക് സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും കഴിയുമെന്നതിന്റെ തെളിവാണ്. ദരിദ്രരും അധഃസ്ഥിതരും പിന്നാക്കക്കാരും ഗിരിവർഗക്കാരും എന്നിൽ അവരെ കാണുന്നു എന്നത് സന്തോഷം പകരുന്നു. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെയും പെൺമക്കളുടെയും സ്വപ്നങ്ങളെയും സാധ്യതകളെയും ഇത് പ്രതിഫലിപ്പിക്കുന്നു. –രാഷ്ട്രപതി പറഞ്ഞു.
English Summary: Draupadi Murmu speech after taking oath as President of India