ഗുജറാത്ത് വിഷമദ്യ ദുരന്തം: മരണം 28; 45 പേർ ആശുപത്രിയിൽ, 14 പേർ അറസ്റ്റിൽ
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബൊഠാദ് ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. 45 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കള്ളവാറ്റ് നടത്തുന്ന വനിതയടക്കമുള്ള സംഘത്തിലെ 14 പേർ സംഭവത്തിൽ അറസ്റ്റിലായി.
വിഷമായ മീഥൈൽ ആൽക്കഹോളിൽ വെള്ളം ചേർത്ത് കുപ്പിക്ക് 20 രൂപ വച്ചാണ് ഇവർ നൽകിയതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. രക്തപരിശോധന ഇക്കാര്യം സ്ഥിരീകരിച്ചതായി ഡിജിപി അനീഷ് ഭാട്ടിയ പറഞ്ഞു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
അഹമ്മദാബാദിൽ ഗോഡൗണിൽ മാനേജരായി ജോലി ചെയ്യുന്ന ജയേഷാണ് 600 ലീറ്റർ മീഥൈൽ ആൽക്കഹോൾ മോഷ്ടിച്ച് 40,000 രൂപയ്ക്ക് ബന്ധുവായ സഞ്ജയിന് നൽകിയത്. ഇയാൾ ഇത് കള്ളവാറ്റുകാർക്ക് വിറ്റു. കള്ളവാറ്റുകാർ ഇതിൽ വെള്ളം ചേർത്ത് റോജിദ് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തി. ബാക്കി വന്ന 460 ലീറ്റർ മീഥൈൽ ആൽക്കഹോൾ പിടിച്ചെടുത്തു– ഡിജിപി അറിയിച്ചു. അനധികൃത മദ്യവിൽപനക്കാർക്ക് രാഷ്ട്രീയക്കാർ കൂട്ടുനിൽക്കുന്നതായി ഗുജറാത്തിൽ സന്ദർശനം നടത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചു.
English Summary: Gujarat hooch tragedy: Death toll rises; many people hospitalised after consuming illicit liquor