അധീർ രഞ്ജന്റെ ‘രാഷ്ട്രപത്നി’ പരാമർശം; വിവാദ വാക്കിൽ പോരടിച്ച് സഭ
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലിയുള്ള ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ ലോക്സഭ സ്തംഭിച്ചു. 2 തവണ നിർത്തിവച്ചശേഷം സഭ പിരിഞ്ഞു. രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീർ രഞ്ജൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. രാഷ്ട്രപതിക്കു പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.
അധീർ രഞ്ജനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പു പറയണമെന്ന് സഭ ചേർന്നപ്പോൾ ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. സോണിയയാണ് രാഷ്ട്രപതിയെ അപമാനിക്കാൻ പ്രേരിപ്പിച്ചതെന്നും അവരും മാപ്പുപറയണമെന്നും മന്ത്രിമാരായ സ്മൃതി ഇറാനിയും പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു. എതിർപ്പുമായി പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ സ്പീക്കർ ഓം ബിർല സഭ 12 വരെ നിർത്തിവച്ചു.
സഭ വീണ്ടും ചേർന്നപ്പോഴേക്കും ബിജെപി വനിതാ അംഗങ്ങളെ മുൻനിരയിലിരുത്തിയിരുന്നു. ഇവർ മുദ്രാവാക്യം മുഴക്കുമ്പോൾ സോണിയയും സഭയിലുണ്ടായിരുന്നു. ഖേദം പ്രകടിപ്പിച്ചിട്ടും തന്റെ പേരു പറയുന്നത് വിലക്കണമെന്ന് അധീർ രഞ്ജൻ ആവശ്യപ്പെട്ടു. പിന്തുണയുമായി യുപിഎ എംപിമാർ നടുത്തളത്തിലിറങ്ങി. ബിജെപി അംഗങ്ങൾ അധീറിനു മൂർദാബാദ് വിളിച്ചതോടെ സഭ 4 വരെ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നു. വിശദീകരിക്കാൻ അവസരം നൽകണമെന്ന് അധീർ രഞ്ജൻ ആവശ്യപ്പെട്ടെങ്കിലും സഭ പിരിയുകയായിരുന്നു.
English Summary: Massive Row Over Congress Leader's "Rashtrapatni" Comment