ADVERTISEMENT

ന്യൂഡൽഹി ∙ ‘രാഷ്ട്രപത്നി’ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനോടു രേഖാമൂലം മാപ്പു പറഞ്ഞു. അബദ്ധത്തിൽ തെറ്റായ പദം ഉപയോഗിച്ചുപോയതാണെന്നും മാപ്പപേക്ഷ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. അധീർ രഞ്ജൻ മാത്രമല്ല, സോണിയ ഗാന്ധിയും കോൺഗ്രസും മാപ്പു പറയണമെന്ന ആവശ്യവുമായി ബിജെപി നേരത്തേ ആക്രമണം കടുപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത്ഷായും സ്മൃതി ഇറാനിയും രാഷ്ട്രപതിയെ സന്ദർശിക്കുകയും ചെയ്തു. 

അതേസമയം, സ്മൃതി ഇറാനി രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസും പ്രത്യാക്രമണം രൂക്ഷമാക്കി. ലോക്സഭയിൽ സോണിയയെ സ്മൃതി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നു സ്പീക്കർക്കു പരാതി നൽകിയതിനു പിന്നാലെയാണ് പാർലമെന്റിന്റെ ഇരുസഭകളിലും പുറത്തും രാജി ആവശ്യവും ഉന്നയിച്ചത്. വ്യാഴാഴ്ച സ്പീക്കർ അനുമതി നൽകുംമുൻപേയാണ് സ്മൃതി ഇറാനി പ്രസംഗിച്ചുതുടങ്ങിയതെന്നു കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

സ്മൃതിയുടെ പ്രസംഗത്തിലുടനീളം രാഷ്ട്രപതിയെ പേരു പറഞ്ഞ് പരാമർശിച്ചതിലെ അനൗചിത്യവും സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ.രാഘവൻ അറിയിച്ചു. സോണിയ ഗാന്ധിക്കെതിരെ സ്മൃതി സഭ്യേതരമായ വാക്കുകളാണ് ഉപയോഗിച്ചതെന്ന് ആ സമയം സഭയിലുണ്ടായിരുന്ന വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. 

ലോക്സഭയും രാജ്യസഭയും ബഹളം മൂലം ഇന്നലെയും തടസ്സപ്പെട്ടു. ഒടുവിൽ തിങ്കളാഴ്ച ചേരാനായി പിരിയുകയും ചെയ്തു. മറ്റൊരു സഭയിലെ അംഗമായ സോണിയ ഗാന്ധിയെക്കുറിച്ച് രാജ്യസഭയിൽ പരാമർശം നടത്തിയ മന്ത്രിമാരായ നിർമല സീതാരാമന്റെയും പിയൂഷ് ഗോയലിന്റെയും നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പ്രസ്താവനയ്ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. 

∙ ‘എന്റെ വാക്കുകളെക്കുറിച്ചു പറഞ്ഞുതുടങ്ങിയ ബിജെപി ഇപ്പോൾ സോണിയ ഗാന്ധിയെ ലക്ഷ്യമിടുന്നത് അവരുടെ ഗൂഢ അജൻഡയാണ്. അന്വേഷണ ഏജൻസികൾ വഴി അപമാനിക്കാനാകുന്നില്ലെന്നു കണ്ടപ്പോൾ സഭയിൽ അവഹേളിക്കാൻ നോക്കുകയാണ്.’ – അധീർ രഞ്ജൻ ചൗധരി 

∙ ‘എനിക്കെതിരെ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെങ്കിൽ എനിക്കു തിരിച്ചും പരാതി നൽകാവുന്നതേയുള്ളൂ. സോണിയാജി എന്റെ സീറ്റിനടുത്തേക്കു വന്നപ്പോഴാണ് ഞാൻ അവരോടു സംസാരിച്ചത്. അവർ ക്ഷുഭിതയായാണ് എന്നോടു സംസാരിച്ചത്.’ – സ്മൃതി ഇറാനി, കേന്ദ്രമന്ത്രി

English Summary: Congress Leader's Written Apology To President For 'Rashtrapatni' Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com