സുള്ള്യയിലെ പ്രവീൺ വധക്കേസ് അന്വേഷണം എൻഐഎക്ക്; ജില്ലയിൽ കർശന നിയന്ത്രണം
Mail This Article
സുള്ള്യ/ബെംഗളൂരു ∙ സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസ് കർണാടക സർക്കാർ എൻഐഎക്ക് കൈമാറി. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് അന്വേഷണം എൻഐഎക്ക് വിട്ടതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേസമയം, 10 ദിവസത്തിനിടെ 3 കൊലപാതകം നടന്ന ദക്ഷിണ കന്നഡ ജില്ലയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. സൂറത്കൽ, മുൽകി, പനമ്പുർ, ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 6 വരെയും കമ്മിഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 1 വരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുള്ള്യ, പുത്തൂർ, കടബ, ബൽത്തങ്ങാടി, ബന്ത്വാൾ താലൂക്കുകളിൽ നിരോധനാജ്ഞ ഓഗസ്റ്റ് 6 നു രാത്രി 12 വരെ നീട്ടി.
സൂറത്കൽ മംഗൾപേട്ടയിൽ കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം മുഹിയുദ്ദീൻ ജുമാ മസ്‌ജിദിൽ കബറടക്കി. വൻ ജനാവലി അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. ഫാസിലിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 14 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഈ മൂന്നു കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് തുടരന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്നു എസ്‌പി ഋഷികേശ് സോണാവാണെ അറിയിച്ചു. പ്രവീൺ വധക്കേസിൽ അറസ്റ്റിലായ സുള്ള്യ ബെള്ളാരി സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സാക്കിർ (29) എന്നിവരെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു.
ജില്ലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ ഇന്ന് രാവിലെ 11ന് മംഗളൂരു ഡപ്യൂട്ടി കമ്മിഷണർ ഓഫിസിൽ നടക്കുന്ന സമാധാന യോഗത്തിൽ വിവിധ മത, രാഷ്‌ട്രീയ സംഘടനാ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
നിയന്ത്രണം നിലനിൽക്കുന്നതിനാൽ ജില്ലയിൽ ഓഗസ്റ്റ് 1 വരെ അവശ്യ സാധനങ്ങൾ ലഭിക്കുന്നതൊഴികെയുള്ള എല്ലാ കടകളും വൈകിട്ട് 6ന് അടയ്ക്കണം. വൈകിട്ട് 6 മുതൽ പുലർച്ചെ 6 വരെ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങി അത്യാവശ്യ കേന്ദ്രങ്ങൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ.രാജേന്ദ്ര ഉത്തരവിട്ടു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് അറസ്‌റ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
English Summary: NIA to investigate BJP youth worker murder case in Sullia