എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം 7ന്; ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ പുതിയ കാൽവയ്പ്
Mail This Article
ചെന്നൈ ∙ ഇന്ത്യ പുതുതായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എൽവി) ഉപയോഗിച്ചുള്ള പ്രഥമ വിക്ഷേപണം ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർഥികൾ രൂപകൽപന ചെയ്ത ആസാദിസാറ്റ് എന്ന ചെറുഉപഗ്രഹവുമായി രാവിലെ 9.18നാണ് എസ്എസ്എൽവി കുതിച്ചുയരുക.
ലോ എർത്ത് ഓർബിറ്റിലേക്ക് കുറഞ്ഞ ചെലവിൽ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യമിട്ടു രൂപകൽപന ചെയ്തതാണ് എസ്എസ്എൽവി (സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ). 500 കിലോമീറ്റർ വരെയുള്ള ഉയരത്തിൽ പരമാവധി 500 കിലോ ഭാരം വരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയാണ് ലക്ഷ്യം. ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ എസ്എസ്എൽവി സഹായിക്കുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.
പിഎസ്എൽവി റോക്കറ്റുകളെ വിക്ഷേപണത്തിന് ഒരുക്കാൻ ഏതാനും മാസങ്ങളും 600 പേരുടെ അധ്വാനവും വേണ്ടിടത്ത് എസ്എസ്എൽവിക്കു 7 ദിവസവും ആറുപേരും മതിയാകും. ചെലവ് നാലിലൊന്നായി കുറയും. വലിയ ഉപഗ്രങ്ങളുടെ വിക്ഷേപണത്തിനു മാത്രമാകും ഇനി പിഎസ്എൽവി ഉപയോഗിക്കുക.
English Summary: SSLV launch today