കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; സഭയിൽ വീണ്ടും പ്ലക്കാർഡുകൾ
Mail This Article
ന്യൂഡൽഹി ∙ അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്നു ലോക്സഭ തടസ്സപ്പെട്ടു. പ്ലക്കാർഡുകൾ കൊണ്ടുവന്നാൽ കർശന നടപടിയുണ്ടാകുമെന്ന സ്പീക്കറുടെ റൂളിങ്ങിനു രണ്ടുദിവസത്തിനു ശേഷം പ്രതിപക്ഷം സഭയിൽ പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തു.
രാവിലെ സഭ ചേർന്നയുടൻ നാഷനൽ ഹെറൾഡ് ഓഫിസിലെ ഇഡി നടപടികൾക്കെതിരെ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി അവഗണിച്ച് സ്പീക്കർ നടപടികൾ തുടർന്നപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ പ്ലക്കാർഡുകൾ പുറത്തെടുത്തത്. അതു കണ്ടതും സ്പീക്കർ സഭ 2 മണിവരെ നിർത്തിവച്ചു. കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ എന്നിവരടക്കം ചില എംപിമാർ ഇഡി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല.
ചോദ്യോത്തര വേളയുടെ തുടക്കത്തിൽ കോൺഗ്രസ് സഭാ കക്ഷി നേതാവ് പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കാനുണ്ടെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. അത് അനുവദിക്കാതെ ആദ്യ ചോദ്യം ചോദിക്കേണ്ടിയിരുന്ന എൻ.കെ. പ്രേമചന്ദ്രനെ സ്പീക്കർ വിളിച്ചു. പ്രതിപക്ഷത്തെ മുഖ്യകക്ഷി നേതാവിന് സംസാരിക്കാനുള്ളത് കേട്ടതിനുശേഷം ചോദ്യം ചോദിക്കാമെന്നും പറഞ്ഞ പ്രേമചന്ദ്രൻ തനിക്ക് 2 പ്രധാന വിഷയങ്ങളെക്കുറിച്ച് മന്ത്രി ഗഡ്കരിയോടു ചോദിക്കാനുണ്ടെന്നും സഭ ശാന്തമാകാതെ പറ്റില്ലെന്നും പറഞ്ഞു. തുടർന്ന് സ്പീക്കർ ബിജെപി അംഗം നിഷികാന്ത് ദുബെയെ വിളിക്കുകയായിരുന്നു. 5 ചോദ്യങ്ങൾ പൂർത്തിയാക്കിയപ്പോഴും നടുത്തളത്തിൽ യുപിഎ–ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നു.
English Summary: Congress MPs raise placards in Lok Sabha