ഇപിഎഫ്ഒ വിവരശേഖരം ഇന്റർനെറ്റിൽ പരസ്യമായി; ബാങ്ക് അക്കൗണ്ട് മുതൽ ആധാർ വരെ പുറത്ത്
Mail This Article
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളുടേതെന്നു കരുതുന്ന സ്വകാര്യവിവരങ്ങൾ അടങ്ങിയ വിവരശേഖരം ഇന്റർനെറ്റിൽ പരസ്യമായതായി റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ എവിടെനിന്നാണു പരസ്യമായതെന്നു വ്യക്തമല്ല.
യുക്രെയ്നിലെ പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധനായ ബോബ് ഡിയചെൻകോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2 വിവരശേഖരങ്ങളായി 28 കോടിയിലധികം റെക്കോർഡുകളാണ് ബോബ് കണ്ടെത്തിയത്. വിവരം ട്വിറ്ററിൽ റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 2 ഡേറ്റാബേസുകളും അപ്രത്യക്ഷമായി. എത്രനാളായി ഈ വിവരങ്ങൾ തുറന്നുകിടക്കുകയായിരുന്നുവെന്നും വ്യക്തമല്ല.
ഇപിഎഫ്ഒ അംഗങ്ങളുടെ യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ), പേര്, വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വരുമാനം, ആധാർ വിവരം, മാരിറ്റൽ സ്റ്റേറ്റസ് എന്നിവയടക്കം പുറത്തായെന്നു ബോബ് ചൂണ്ടിക്കാട്ടി. വ്യക്തിവിവരങ്ങൾ മറച്ച ശേഷമുള്ള സ്ക്രീൻഷോട്ടുകളും ബോബ് പ്രസിദ്ധീകരിച്ചു. ഇപിഎഫ്ഒ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വിവരങ്ങൾ പുറത്തായതെങ്ങനെ?
ഇന്ത്യയിൽനിന്നുള്ള 2 സെർവറുകളിൽനിന്നാണു വിവരങ്ങൾ പുറത്തുവന്നതെന്നു ബോബ് ചൂണ്ടിക്കാട്ടി. എന്നാൽ സെർവറുകൾ ആരുടേതെന്നു വ്യക്തമല്ലെന്നു ബോബ് 'മനോരമ' യോടു പറഞ്ഞു. സെർവർ കൈകാര്യം ചെയ്യുന്നവർക്കു പറ്റിയ അബദ്ധമാകാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിനെത്തുടർന്നു സേർച് എൻജിനുകളിൽ ഇവ ഉൾപ്പെട്ടതാകാം.
English Summary: EPFO data leaked