തൊഴിലുറപ്പ്: വേതനവർധന രീതി മാറ്റില്ലെന്ന് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ വേതനവർധന കണക്കാക്കുന്ന നിലവിലെ രീതി തുടരുമെന്ന് സർക്കാർ അറിയിച്ചു. ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പത്തോത് (സിപിഐ–ആർ) അനുസരിച്ചുള്ള വേതനവർധന നടപ്പാക്കണമെന്നായിരുന്നു പാർലമെന്റിന്റെ സ്ഥിരസമിതിയുടെ ശുപാർശ. എന്നാൽ അതു സാധ്യമല്ലെന്ന നിലപാടാണു കേന്ദ്രത്തിന്റേത്. സർക്കാർ നിലപാട് പുഃനപരിശോധിക്കണമെന്നു സമിതി ആവശ്യപ്പെട്ടു.
സിപിഐ–ആർ അനുസരിച്ചെങ്കിൽ കാര്യമായ വേതനവർധനയുണ്ടാകുമെന്നാണു സമിതിയുടെ വിലയിരുത്തൽ. നിലവിൽ കാർഷിക തൊഴിലുമായി ബന്ധപ്പെട്ട സിപിഐ–എഎൽ എന്ന നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണു വേതനം തീരുമാനിക്കുന്നത്. ഇതു മാറ്റി സിപിഐ–ആർ പിന്തുടരണമെന്ന് ഡോ. നാഗേഷ് സിങ് സമിതി മുൻപ് സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു. എന്നാലിതു നടപ്പായില്ല. പാർലമെന്റ് സമിതി ഇതേ ശുപാർശ ആവർത്തിച്ചെങ്കിലും നടപ്പാക്കാനാകില്ലെന്നാണു കേന്ദ്രം മറുപടി നൽകിയത്.
ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ് സിപിഐ–എഎൽ എന്ന നാണ്യപ്പെരുപ്പ സൂചിക. ഷിംല ലേബർ ബ്യൂറോയ്ക്കാണു ചുമതല. ഈ സൂചികയിൽ പ്രകടമായ മാറ്റം പ്രതിഫലിക്കാത്തതിനാൽ വേതനവർധന കാര്യക്ഷമമല്ലെന്നാണു സമിതിയുടെ ആക്ഷേപം.
Content Highlight: Job gurantee scheme