കാറ്റും വെയിലും കൊയ്ത് ദക്ഷിണ റെയിൽവേ; ലാഭം 55 കോടി
Mail This Article
ചെന്നൈ ∙ ദക്ഷിണ റെയിൽവേയിലെ ട്രെയിനുകൾ കാറ്റിൽനിന്നുള്ള വൈദ്യുതിക്കു പുറമേ ഇനി സോളർ വൈദ്യുതിയിലും ഓടും. റെയിൽവേ ലൈനിലേക്കു വൈദ്യുതി എത്തിക്കുന്ന ട്രാക്‌ഷൻ സബ് സ്റ്റേഷനുകളോടു ചേർന്നുള്ള സ്വകാര്യ സ്ഥലത്തും ഒഴിഞ്ഞ സ്ഥലങ്ങളിലും സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ ഇലക്ട്രിക് ട്രെയിനുകളിൽ 1.86% സർവീസ് നടത്തുന്നതു കാറ്റിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. ആകെ ആവശ്യമുള്ള വൈദ്യുതിയുടെ 2.12% ഇപ്പോൾ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിൽനിന്നുള്ളതാണ്. 2021– 22 വർഷത്തിൽ മാത്രം 17 കോടി രൂപയുടെ വൈദ്യുതിയാണ് ഇങ്ങനെ ഉൽപാദിപ്പിച്ചത്. ഹരിത വൈദ്യുതിയിലേക്കു മാറിയതോടെ 55 കോടി രൂപ ലാഭിച്ചു.
5.06 മെഗാവാട്ടാണു ദക്ഷിണ റെയിൽവേയിലെ സോളർ പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ പകൽ ആവശ്യമുള്ള മുഴുവൻ വൈദ്യുതിയും ഇപ്പോൾ സോളറിൽ നിന്നാണ്. നാഗർകോവിൽ-തിരുവനന്തപുരം സെക്‌ഷനിലെ ലെവൽ ക്രോസിങ് ഗേറ്റുകൾ പൂർണമായും പ്രവർത്തിക്കുന്നതും സോളറിൽ തന്നെ. മധുര ഡിവിഷനു കീഴിൽ തൂത്തുക്കുടി ജില്ലയിലെ കയത്താറിൽ 2.1 മെഗാവാട്ട് ശേഷിയുള്ള 5 കാറ്റാടി പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
Content Highlight: Southern Railway