കുറ്റം തെളിഞ്ഞപ്പോൾ മന്ത്രി കോടതിയിൽനിന്ന് മുങ്ങി; തിരിച്ചെത്തി ജാമ്യം നേടി
Mail This Article
കാൻപുർ ∙ ആയുധനിയമം പ്രകാരമുള്ള കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ ശനിയാഴ്ച കോടതിയിൽ നിന്ന് കടന്നുകളഞ്ഞ യുപി മന്ത്രി രാകേഷ് സച്ചൻ ഇന്നലെ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് മുൻപാകെ കീഴടങ്ങി. കേസിൽ മന്ത്രിയെ ഒരു വർഷം തടവിന് ഇന്നലെ ശിക്ഷിച്ചു. പിന്നാലെ ഇദ്ദേഹം ജാമ്യം നേടി.
മൂന്നു ദശകം പഴക്കമുള്ള കേസിൽ മന്ത്രി കുറ്റക്കാരനെന്ന് ശനിയാഴ്ച വിധിച്ചിരുന്നു. ഈ ഉത്തരവുമായാണു മന്ത്രി മുങ്ങിയത്. ഇന്നലെ ഒരു സംഘം അഭിഭാഷകരുമൊത്താണു കോടതിയിലെത്തി കീഴടങ്ങി ജാമ്യം നേടിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ചെറുകിട വ്യവസായം, ഖാദി, ടെക്സ്റ്റൈൽ വകുപ്പുകളുടെ മന്ത്രിയാണു രാകേഷ് സച്ചൻ.
മന്ത്രി കോടതിയിൽനിന്ന് അപ്രത്യക്ഷനായ സംഭവത്തിൽ പ്രാഥമികാന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ശിക്ഷ വിധിക്കും വരെ പ്രതിയെ റിമാൻഡ് ചെയ്യുന്നതാണു ചട്ടം. കോടതിയിൽനിന്നു മുങ്ങിയെന്ന ആരോപണം നിഷേധിച്ച മന്ത്രി കേസ് ശനിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നില്ലെന്നും പറഞ്ഞു.
English Summary: Disappeared Uttar Pradesh minister rakesh sachan gets bail in UP