ആർസിപി സിങ്: വിശ്വസ്തന്റെ പതനം
Mail This Article
ഏതാനും മാസം മുൻപു വരെ നിതീഷ് കുമാർ കഴിഞ്ഞാൽ ബിഹാറിലെ ഏറ്റവും ശക്തൻ ആർ.സി.പി.സിങ് ആയിരുന്നു. 2005 ൽ നിതീഷ്‌കുമാർ ബിഹാറിൽ ആദ്യം അധികാരമേറ്റപ്പോഴാണു മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സിങ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത്.
മറ്റു ജെഡിയു നേതാക്കളുമായി സിങ്ങിന് ഒരുകാലത്തും നല്ല ബന്ധമായിരുന്നില്ല. എന്നിട്ടും നിതീഷ് അദ്ദേഹത്തെ പാർട്ടിയുടെ ചുമതലയും ഏൽപിച്ചു. ഒരു വർഷം മുൻപാണു നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏക ജെഡിയു പ്രതിനിധിയായി സിങ് സ്ഥാനമേറ്റത്. സിങ്ങിന്റെ ബിജെപി അടുപ്പം പ്രശ്നമായതോടെ ഇരുവരും അകന്നു. തുടർന്ന് രാജ്യസഭയിലേക്ക് വീണ്ടും അവസരം നൽകിയതുമില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു ഉദ്ദേശിച്ചത്ര സീറ്റുകൾ നേടാതെ പോയതിനു പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തുന്നതു സിങ്ങിനെയാണ്. രണ്ടാം മോദി മന്ത്രിസഭയിൽ 2 ക്യാബിനറ്റ് പദവി ചോദിച്ചിരുന്നപ്പോൾ ഒന്നു മാത്രമാണ് ബിജെപി ദേശീയ നേതൃത്വം ജെഡിയുവിനു നൽകിയത്. നിതീഷ് അതിൽ തൃപ്തനല്ലാതിരുന്നിട്ടും അന്നു ദേശീയ പ്രസിഡന്റായിരുന്ന ആർസിപി സിങ് അത് സ്വന്തം ഇഷ്ടത്തിന് ഏറ്റെടുക്കുകയായിരുന്നുവത്രേ.
Content Highlights: Bihar, RCP Singh