മന്ത്രിസ്ഥാനം കിട്ടാത്ത 10 എംഎൽഎമാർക്ക് അതൃപ്തി; ഷിൻഡെയ്ക്ക് കൂടുതൽ തലവേദന
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ– ബിജെപി സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിന് ഷിൻഡെയുടെ അടുത്ത അനുയായി പരസ്യമായി എതിർപ്പറിയിച്ചതോടെ കല്ലുകടിയേറുന്നു. മുതിർന്ന ശിവസേനാ നേതാവും ഷിൻഡെയ്ക്കുവേണ്ടി സേനാ എംഎൽഎമാരെ കൂട്ടത്തോടെ പിളർത്താൻ ഒപ്പംനിന്നയാളുമായ സഞ്ജയ് ഷിർസാഠ് ആണ് അവഗണിച്ചാൽ അടങ്ങിയിരിക്കില്ലെന്നു വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെയെ വിട്ട് ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ച 39 ശിവസേനാ എംഎൽഎമാരിൽ 10 പേർ മന്ത്രിസഭാ വികസനത്തിൽ അസംതൃപ്തരാണെന്നാണു വിവരം.
ശിവസേനാ വിമതരും ബിജെപിയും ചേർന്നു രൂപീകരിച്ച സഖ്യസർക്കാർ അധികാരമേറ്റ് 41 ദിവസത്തിനു ശേഷമാണ് കഴിഞ്ഞദിവസം 18 മന്ത്രിമാർ ചുമതലയേറ്റത്. സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കും ഇടം ലഭിച്ചിട്ടില്ല. ചെറുപാർട്ടികളിലെ ചിലരും അസ്വസ്ഥരാണ്.
കൊലക്കേസ് ആരോപിതനെ മന്ത്രിയാക്കിയതിനെതിരെ ബിജെപി വനിതാ നേതാവ് രംഗത്തു വന്നതിന്റെ പേരിലുള്ള വിവാദത്തിനു പിന്നാലെയാണ് അടുത്ത തലവേദന. മന്ത്രിസഭയിൽ പരമാവധി 43 പേരെ ഉൾപ്പെടുത്താമെന്നിരിക്കെ അടുത്തഘട്ടത്തിൽ അസംതൃപ്തരെ കൂടി പരിഗണിക്കുമെന്നാണ് ഷിൻഡെ വാക്കുകൊടുത്തിരിക്കുന്നത്.
English Summary: Cricis in Eknath Shinde government in Maharashtra