ഇന്ത്യൻ സമ്മർദം തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് പ്രവേശന അനുമതി
Mail This Article
കൊളംബോ ∙ ഇന്ത്യയുടെയും യുഎസിന്റെയും കടുത്ത എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലിനു ശ്രീലങ്ക പ്രവേശനാനുമതി നൽകി. അത്യാധുനിക നിരീക്ഷണ സംവിധാനത്തോടുകൂടിയ ‘യുവാൻ വാങ് –5’ എന്ന കപ്പൽ 16ന് ഹംബൻതോട്ട തുറമുഖത്തു പ്രവേശിക്കും. നേരത്തെ 11ന് ഇവിടെയെത്തി 17 വരെ നങ്കൂരമിടാനായിരുന്നു പദ്ധതി. പുതിയ തീരുമാനമനുസരിച്ച് 16 മുതൽ 22 വരെ കപ്പൽ തുറമുഖത്തുണ്ടാകും.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ എതിർക്കുന്നതിനാൽ സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്കൻ വിദേശകാര്യവകുപ്പ് ചൈനീസ് എംബസിയോട് അഭ്യർഥിച്ചിരുന്നു. അതനുസരിച്ച്, കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ കപ്പൽ കാത്തുകിടക്കുകയായിരുന്നു. 16 മുതൽ 22 വരെ തുറമുഖത്തു നങ്കൂരമിടാൻ അനുമതി നൽകിയതായി ശ്രീലങ്കൻ തുറമുഖ മന്ത്രി പി.സിൽവ സ്ഥിരീകരിച്ചു.
ഹംബൻതോട്ട തുറമുഖം ചൈനയുടെ വായ്പ ഉപയോഗിച്ച് വികസിപ്പിച്ചതാണ്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്–5. 750 കിലോമീറ്റർ പരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ ഇതിനു കഴിയും എന്നതിനാൽ കൂടംകുളം, കൽപാക്കം എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലെയും ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലെയും മറ്റും വിവരങ്ങൾ ചോരുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക.
English Summary: Chinese "Spy" Ship Cleared To Dock At Sri Lanka Port: Report