കുടിവെള്ള പാത്രത്തിൽ തൊട്ടു; അധ്യാപകൻ മർദിച്ച ദലിത് ബാലൻ മരിച്ചു
Mail This Article
ജോധ്പുർ (രാജസ്ഥാൻ) ∙ സ്കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടു എന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ച ദലിത് വിദ്യാർഥി മരിച്ചു. ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്‌വാൾ (9) ആണു മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്നു പ്രദേശത്തു സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധിച്ച ദലിത് സംഘടനാ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ കുട്ടിയുടെ പിതാവ് ദേവാറാം അടക്കമുള്ളവർക്കു പരുക്കേറ്റു. സ്ഥലത്ത് ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 20ന് ആണ് കുട്ടിയെ അധ്യാപകൻ മർദിച്ചത്. മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായി.
ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഇന്നലെയാണു മരിച്ചത്. ബാലനു ക്രൂരമായി മർദനമേറ്റിരുന്നതായി എസ്പി ഹർഷ് വർധൻ അഗർവാൾ പറഞ്ഞു.
English Summary: Dalit boy beaten to death by teacher in Rajasthan