സുകാഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാട്; തട്ടിപ്പുകേസിൽ ജാക്വിലിൻ പ്രതിയെന്ന് ഇഡി
Mail This Article
ന്യൂഡൽഹി ∙ പണംതട്ടിപ്പു കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് (37) പ്രതിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖറുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് ഇന്നലെ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ശ്രീലങ്കൻ പൗരത്വമുള്ള നടിയെ കേസിൽ പലതവണ ചോദ്യം ചെയ്തിരുന്നു. ഏപ്രിലിൽ നടിയുടെ പേരിലുള്ള 7.27 കോടി രൂപ ഇഡി കണ്ടുകെട്ടുകയും ചെയ്തു. കുറ്റകൃത്യത്തിലൂടെ നേടിയ പണം ഉപയോഗിച്ച് 5.71 കോടി രൂപയുടെ സമ്മാനങ്ങളും ഹവാല ഇടനിലക്കാർ വഴി ഒന്നരക്കോടി രൂപ പണമായും സുകാഷ് ജാക്വിലിനു നൽകിയെന്നാണ് കണ്ടെത്തൽ.
ഡൽഹിയിൽ ജയിലിൽ കഴിയുമ്പോൾ സുകാഷ് ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്നു തെറ്റിദ്ധരിപ്പിച്ച് സംരംഭക അദിതി സിങ്ങിൽ നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഫോർട്ടിസ് ഹെൽത്ത്കെയർ ഉടമ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യയാണ് അദിതി. ജയിലിൽ കഴിയുന്ന ശിവിന്ദറിനെ ജാമ്യത്തിലിറക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സുകാഷിന്റെ ഭാര്യയും മലയാളിയുമായ ലീന മരിയ പോൾ ഉൾപ്പെടെ 8 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി.
English Summary: Jacqueline Fernandez Named As Accused in Charge Sheet Filed By ED in Rs 200 Cr Extortion Case