ആംബുലൻസ് കിട്ടിയില്ല; കൈവണ്ടി മരണവണ്ടിയായി
Mail This Article
ലക്നൗ (യുപി) ∙ രോഗിയായ അമ്മയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വന്നതോടെ കൈവണ്ടി ആംബുലൻസ് ആക്കി യുവാവ്. ആശുപത്രിയിലെത്തും മുൻപേ അമ്മ മരിച്ചതിനെ തുടർന്ന് മൃതദേഹവും കൊണ്ടുള്ള മടക്കയാത്രയും കൈവണ്ടിയിൽ തന്നെയായിരുന്നു.
ജലാലാബാദ് പട്ടണത്തിൽ താമസിക്കുന്ന ബീന ദേവി (65) ആണ് തക്കസമയത്ത് ആംബുലൻസും ചികിത്സയും ലഭിക്കാതെ മരിച്ചത്. രാവിലെ ബീന ദേവിക്ക് കടുത്ത വയറുവേദന ഉണ്ടായതിനെത്തുടർന്നാണ് ഭർത്താവും അയൽക്കാരും ആംബുലൻസ് വിളിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് വരാതിരുന്നതോടെ മകൻ ദിനേഷ് അമ്മയെ കൈവണ്ടിയിൽ കിടത്തി 4 കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് തിരിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അമ്മ മരിച്ചിരുന്നു.
എന്നാൽ, ആംബുലൻസിനായി ആരും വിളിച്ചില്ലെന്ന് 108 ആംബുലൻസ് സേവനത്തിന്റെ പ്രോഗ്രാം മാനേജർ സൗരഭ് ചൗഹാൻ അവകാശപ്പെട്ടു. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ഷാജഹാൻപുർ ചീഫ് മെഡിക്കൽ ഓഫിസർ പി.കെ.വർമ പറഞ്ഞു.
English Summary: Lady dies without getting treatment in time