ADVERTISEMENT

ന്യൂഡൽഹി∙ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. ‘യുവാൻ വാങ് – 5’ എന്ന കപ്പൽ തങ്ങളുടെ നിരീക്ഷണവലയത്തിലാണെന്നും ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക താൽപര്യങ്ങളെ ബാധിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ സമുദ്ര മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള സേനാ കപ്പലുകളാണു ചാരക്കപ്പലിനെ നിരീക്ഷിക്കുന്നത്. കപ്പൽ സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചൈനയുടെ വാദം ഇന്ത്യ പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‍നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാർഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു.

ചാരക്കപ്പൽ ഈ മാസം 22നു തുറമുഖം വിടുമെങ്കിലും അവിടം സ്ഥിരതാവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭാവിയിൽ കൂടുതൽ ചൈനീസ് കപ്പലുകൾ എത്തുമെന്നാണ് ഇന്ത്യയുടെ നിഗമനം. അതിനു തടയിടാൻ നയതന്ത്ര, സേനാ തലങ്ങളിൽ ശ്രീലങ്കയുമായി ഇന്ത്യ ചർച്ചകൾ നടത്തും.

ജിബൂട്ടിയിലെ ചൈനീസ് സേനാതാവളം സജ്ജം

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ ചൈന നിർമിച്ച നാവികത്താവളം പൂർണ പ്രവർത്തന സജ്ജമായതു സ്ഥിരീകരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. 2016ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. 

‌ഇന്ത്യൻ സമുദ്ര മേഖലയിൽ ചൈനയുടെ ഏക സേനാ താവളമാണിത്. ഇന്ത്യൻ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചൈനീസ് കപ്പലുകൾക്ക് ആവശ്യമായ സന്നാഹങ്ങൾ ഒരുക്കുകയാണു താവളത്തിന്റെ ദൗത്യം. 

വിമാനവാഹിനി കപ്പലിനു നിലയുറപ്പിക്കാൻ പാകത്തിൽ താവളം വികസിപ്പിക്കാനും ചൈന നീക്കം നടത്തുന്നുണ്ട്. യുഎസ്, ഫ്രാൻസ്, ജപ്പാൻ, ഇറ്റലി എന്നിവയ്ക്കും ജിബൂട്ടിയിൽ തുറമുഖ താവളങ്ങളുണ്ട്. സൗദി അറേബ്യ താവളം നിർമിക്കുന്നു.

English Summary: India vigilant about china spy ship in srilanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com